ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വിമാനം ഏകദേശം നാല് മണിക്കൂർ ആകാശത്ത് ചുറ്റിപ്പറന്ന സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 വിമാനത്തിലായിരുന്നു സംഭവം.
വൈകിട്ട് നാലരയ്ക്ക് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്തോട് അടുക്കുമ്പോൾ പെട്ടെന്ന് സാങ്കേതിക തകരാർ നേരിട്ടു. ഇതോടെ പൈലറ്റുമാർ ലാൻഡിംഗ് ശ്രമം നിർത്തിവച്ച് വിമാനം ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് പ്രദേശങ്ങൾക്കു മുകളിലൂടെ ഏകദേശം നാല് മണിക്കൂർ പറത്തുകയായിരുന്നു.
ആശങ്ക നിറഞ്ഞ നിമിഷങ്ങൾക്ക് ശേഷം നിരവധി ശ്രമങ്ങൾക്കൊടുവിൽ വിമാനം ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് വൈകിട്ട് ഏഴരയോടെ സുരക്ഷിതമായി ഇറക്കി. യാത്രക്കാർ ഭീതിയിലായിരുന്നുവെന്നും പലരും പ്രാർത്ഥിക്കുകയും കരയുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, യാത്രക്കാരുടെ ബന്ധുക്കൾ വിമാനക്കമ്പനിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ആവശ്യമായ ആശയവിനിമയം നടത്തിയില്ലെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവന്നെന്നും അവർ ആരോപിച്ചു.






