ഇത്തവണ തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മൂന്ന് മുന്നണികള്‍ക്കുമൊപ്പം കളംനിറഞ്ഞത് ഒരുപിടി വിമതര്‍ കൂടിയായിരുന്നു. ജി സുധാകരനില്‍ നിന്ന് തുടങ്ങി പികെ ശശി വരെ നീളുന്ന വലിയ ലിസ്റ്റാണിത്. പ്രത്യേകിച്ചും ഇടത് കോട്ടകളുമായി പിണങ്ങി നിന്ന നേതാക്കളെയെല്ലാം വലയിട്ട് പിടിച്ച് മത്സരിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. അക്കൂട്ടത്തില്‍ സിപിഎം ബന്ധം വിട്ട് കോണ്‍ഗ്രസിന്റെ തണലില്‍ മത്സരത്തിനിറങ്ങിയ രണ്ട് പ്രധാനികളാണ് പിവി അന്‍വറും എ സുരേഷും. ഈ തെരഞ്ഞെടുപ്പ് ഇവരുടെ ഭാവി കൂടി നിര്‍ണയിക്കുന്ന ഒരു രേഖയായി മാറുകയാണ്.
കഴിഞ്ഞ ദിവസം ഒരു കൂടിക്കാഴ്ച്ച നടന്നു. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎയുമായ എ സുരേഷുമായി കൂടിക്കാഴ്ച നടത്തിയത് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറാണ്. സിപിഎമ്മില്‍ നിന്ന് വിട്ടുവന്ന എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ അന്‍വറിന്റെ ആദ്യ കൂട്ടാളിയാണ് സുരേഷ്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് പികെ ശശിയും പാലക്കാട് ഇത്തരത്തിലൊരു കൂട്ടായ്മ നടത്തിയിരുന്നു എന്നതും ശ്രദ്ധേയം.
പാര്‍ട്ടി വിട്ടവരെയെല്ലാം സിപിഎം പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ് അന്‍വര്‍ ഇങ്ങനെയൊരു കൂട്ടായ്മയുമായി ഇറങ്ങുന്നത്. പിണറായിസത്തിന്റെ പേരില്‍ ഇടതുപക്ഷം വിട്ടു മറുപക്ഷത്ത് വന്നവരാരും ഒറ്റപ്പെട്ട് പോകരുത്. സിപിഎമ്മില്‍ നിന്ന് വന്നവരാരും ലാഭക്കച്ചവടക്കാര്‍ അല്ല. വമ്പന്‍ നഷ്ടം സഹിച്ച് വന്നവരാണ് എന്നൊക്കെയുള്ള വാദങ്ങളാണ് അന്‍വര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ അന്‍വറിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്തവണത്തേത്. ബേപ്പൂരില്‍ അന്‍വര്‍ നിരന്തരം വിജയപ്രതീക്ഷ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന് പരാജയപ്പെടുത്തേണ്ടത് മന്ത്രി മുഹമ്മദ് റിയാസിനെയാണെന്നത് അത്ര നിസാര കാര്യമല്ല. റിയാസ് താന്‍ സ്ഥാനാര്‍ത്ഥി ആയപ്പോഴേ തോറ്റു കഴിഞ്ഞെന്നാണ് അന്‍വര്‍ പറയുന്നത്. പക്ഷേ വോട്ടെടുപ്പിന് ശേഷം വന്നിട്ടുള്ള വിലയിരുത്തലുകളിലെല്ലാം റിയാസിന് വിജയം പ്രവചിക്കുന്നുണ്ട്. മണ്ഡലത്തില്‍ നടന്ന വികസനങ്ങളായിരിക്കും റിയാസിന് മുന്‍തൂക്കം നല്‍കുക എന്നും വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നു.
എങ്കില്‍ പോലും പാട്ടുംപാടിയൊരു ജയം ആയിരിക്കില്ല ബേപ്പൂരിലേത് എന്നും വ്യക്തം. ഏറ്റുവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്ന് എന്ന ഖ്യാതി നോക്കുമ്പോള്‍ അടിയൊഴുക്കുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇടതിന് വലിയ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ പരമ്പരാഗത വോട്ടുകള്‍ റിയാസിന്റെ വിജയം ഉറപ്പാക്കുമ്പോള്‍ പിവി അന്‍വര്‍ ഒരുപക്ഷേ ഇതോടെ രാഷ്ട്രീയ ഭൂപടത്തില്‍ പതിയെ മങ്ങാനും ഈ തെരഞ്ഞെടുപ്പ് കാരണമായേക്കും.
ഇനി അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയ എ സുരേഷിന്റെ കാര്യമാണെങ്കില്‍ ഇതിനേക്കാള്‍ മോശമാകാനാണ് സാധ്യതകളെല്ലാം. ബേപ്പൂരിലേത് പോലൊരു കടുത്ത മത്സരത്തിന് സാധ്യതകളൊന്നുമില്ലാത്ത, ഇടതിന്റെ ഉരുക്ക് കോട്ടയായ മലമ്പുഴയില്‍ സുരേഷിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ് പ്രവചനങ്ങളെല്ലാം നല്‍കുന്നത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ബിജെപി മോശമല്ലാത്ത വോട്ടുകള്‍ പിടിക്കുകയാണെങ്കില്‍ ചോരുന്നത് കോണ്‍ഗ്രസിന്റെ വോട്ടുകളായിരിക്കും. വിഎസിനോടുള്ള ആത്മബന്ധം കാരണം സുരേഷിനെ കൈപ്പത്തിയില്‍ മത്സരിപ്പിച്ചാല്‍ ഇടത് വോട്ടുകള്‍ ചോരുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഈ സാഹസത്തിന് മുതിര്‍ന്നതെങ്കിലും അതിനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നത് മാത്രമല്ല, ഒരുപക്ഷേ അത് കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ചോരാന്‍ വരെ കാരണമായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
അങ്ങനെ നോക്കുമ്പോള്‍ കനത്ത തോല്‍വിയോടെ മൂന്നാം സ്ഥാനം തന്നെയാണ് സുരേഷിനെ മലമ്പുഴയില്‍ കാത്തിരിക്കുന്നത്. റിയാസിന് കടുത്ത പോരാട്ടം വേണ്ടിവരുമ്പോള്‍ എ പ്രഭാകരന് ഒരു ഈസി വാക്കോവറായിരിക്കും ലഭിക്കുന്നത്. തോറ്റാലും പിവി അന്‍വര്‍ പിന്നേയും എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്നിരിക്കെ, സുരേഷിനെ രാഷ്ട്രീയ മുഖ്യധാരയില്‍ ഒരുപക്ഷേ ഇനി കണ്ടെന്നും വരില്ല.
എന്തായാലും പിണറായിസവും മരുമോനിസവും അവസാനിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അന്‍വര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വിമതരെ കണ്ടേക്കും. കൂടുതല്‍ കൂടിക്കാഴ്ച്ചകള്‍ നടന്നേക്കും. എങ്കിലും വോട്ടിങ് പാറ്റേണുകളില്‍ വലിയൊരു വിപ്ലവകരമായ മാറ്റം വരുത്താന്‍ മാത്രം പോന്നതായിരിക്കില്ല ഈ നീക്കങ്ങളൊന്നും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.
ബേപ്പൂരിലെ പോരാട്ടം അന്‍വറിന്റെ രാഷ്ട്രീയ അസ്തിത്വം തെളിയിക്കാനുള്ള ഒന്നാണെങ്കില്‍, മലമ്പുഴയില്‍ എ. സുരേഷിന്റെ പരീക്ഷണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ കരുത്ത് അളക്കുന്നതാകും. വികസനത്തുടര്‍ച്ചയും രാഷ്ട്രീയ അടിത്തറയും ഉയര്‍ത്തിക്കാട്ടുന്ന ഇടത് സ്ഥാനാര്‍ത്ഥികളെ മറികടക്കാന്‍ ഈ വിമത നീക്കങ്ങള്‍ക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. തോല്‍വി സംഭവിക്കുകയാണെങ്കില്‍, അന്‍വറിനെപ്പോലെയുള്ള കരുത്തരായ നേതാക്കള്‍ക്ക് വീണ്ടും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും, സുരേഷിനെപ്പോലെയുള്ളവരുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകാന്‍ സാധ്യതയുണ്ട്.






