പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ രാത്രി ഒൻപതോടെയാണ് ഹോസ്റ്റൽ മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛൻ രാജേഷ് പറയുന്നത്. സീനിയർ വിദ്യാർത്ഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഹോസ്റ്റൽ വാർഡന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചൈൽഡ്‌ലൈനിലും പോലീസിലും പരാതി നൽകി.
അതേസമയം, റാഗിങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണമായും നിഷേധിച്ചു. ഇതുവരെ വിദ്യാർത്ഥിയുടെയോ കുടുംബത്തിന്റെയോ ഭാഗത്ത് നിന്ന് ഇത്തരത്തിൽ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിക്കും. മരിച്ച രുദ്രയുടെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ടൗൺ നോർത്ത് പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.






