കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിജയ സൂചന നൽകുന്നുണ്ടെന്നും, സത്യപ്രതിജ്ഞാ ചടങ്ങിനായി വീണ്ടും ഇവിടെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിയുടെ പ്രതികരണം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബറാക്ക്‌പോറിൽ നടന്ന റാലിയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ പുരോഗതി രാജ്യത്തിന്റെ വികസനത്തിന് നിർണായകമാണെന്നും കിഴക്കൻ മേഖലയുടെ വളർച്ച ഇന്ത്യയുടെ ഭാവിക്കായി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയ്ക്കും ബിഹാറിനും പിന്നാലെ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ വികസനത്തിൽ പരാജയപ്പെട്ടുവെന്നും അഴിമതിയും ഗുണ്ടായിസവും വർധിച്ചതായും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സമാധാനപരമായ വോട്ടെടുപ്പിനായി കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കമ്മിഷൻ അറിയിച്ചു. 16 ജില്ലകളിൽ ഭൂരിഭാഗത്തിലും 90 ശതമാനത്തിലധികം വോട്ടിംഗ് നടന്നതായും വിവരമുണ്ട്.




