കാസർകോട്: കാസർകോട് ബേക്കലിൽ സ്കൂൾ മൈതാനത്ത് അനുമതിയില്ലാതെ അപകടകരമായി കാർ റേസിങ് നടത്തിയ സംഘത്തെ തടയാനെത്തിയ പ്രൊബേഷൻ എസ്.ഐ. ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആറ് കാറുകളിലായി എത്തിയ സംഘം സ്കൂൾ വിട്ട് കുട്ടികൾ മടങ്ങുന്ന സമയത്ത് അപകടകരമായ രീതിയിൽ കാർ റേസിങ് നടത്തുകയായിരുന്നു.
പുറത്തുനിന്നെത്തിയ സംഘം അനുമതിയില്ലാതെ സ്കൂൾ മൈതാനത്തേക്ക് അതിക്രമിച്ച് കയറുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ പൊലീസാണ് റേസിങ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രൊബേഷൻ എസ്.ഐ. പ്രിൻസ് ജോൺ, പൊലീസുകാരായ കൃഷ്ണനുണ്ണി, അർജുൻ എന്നിവർക്ക് നേരെ ആക്രമണമുണ്ടായി.
പരിക്കേറ്റ മൂന്ന് പൊലീസുകാരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ റേസിങ്ങിന് ഉപയോഗിച്ച ആറ് കാറുകളും അവയിലുണ്ടായിരുന്ന യുവാക്കളെയും ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






