തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും കൂടുതൽ വില നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
മുൻവർഷം ഈ സമയത്ത് ലഭിച്ചിരുന്ന മഴ ഇത്തവണ കുറവാണെന്നും, അതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. നാല്, അഞ്ച് ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. കാലാവസ്ഥയെ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും,” എന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം നാളെ നിയമസഭയിൽ നൽകുമെന്നും, ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. എന്നാൽ കമ്മീഷൻ ഉത്തരവിൽ കെഎസ്ഇബിക്കെതിരെ വിമർശനവും ഉന്നയിച്ചിട്ടുണ്ട്.
സോളാർ വൈദ്യുതി സംഭരണത്തിനായുള്ള BESS പദ്ധതി വൈകുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ആവശ്യമായ രേഖകൾ നൽകിയില്ലെന്നും ഉത്തരവിൽ പറയുന്നു.
അത്യാവശ്യ വിവരങ്ങൾ സമർപ്പിക്കുന്നതിൽ കെഎസ്ഇബി വീഴ്ച വരുത്തുന്നുവെന്ന് കമ്മീഷൻ വിമർശിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ, അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഒഴിവാക്കണമെന്നും ഉപഭോക്താക്കളെ കുറഞ്ഞത് ഒരു മണിക്കൂർ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശിച്ചു. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.




