കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി. സ്‌കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. കൊല്ലം മയ്യനാട് സ്വദേശികളായ സുനിൽ ദാസ്, ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ സുനിൽ ദാസ് കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നേരിട്ട് ഹാജരായ ശേഷമായിരിക്കും ശിക്ഷ വിധിക്കുക.
2010 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാജ മേൽവിലാസത്തിൽ ഹാൾടിക്കറ്റ് സംഘടിപ്പിച്ച സുനിൽ ദാസ് ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷാഹാളിൽ പ്രവേശിച്ചു. തുടർന്ന് ചോദ്യപേപ്പർ ജനൽവഴി പുറത്തേക്ക് കൈമാറുകയും, പ്രതികൾ ഉത്തരങ്ങൾ കണ്ടെത്തി കോട്ടയം കാണക്കാരിയിലെ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയിരുന്ന ഷമീമയ്ക്ക് മൊബൈൽ ഫോണിലൂടെ പറഞ്ഞുനൽകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയർഫോൺ ധരിച്ച് വസ്ത്രം കൊണ്ട് മറച്ച നിലയിലായിരുന്നു ഷമീമ പരീക്ഷയെഴുതിയത്.
കേസിലെ ഒന്നാം പ്രതിയായ പ്രകാശ് ലാലും മൂന്നാം പ്രതിയായ രജീഷും വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. നാലാം പ്രതി അജിത്, അഞ്ചാം പ്രതി അനീഷ് ഗോപിനാഥ്, ഏഴാം പ്രതിയും ഷമീമയുടെ ഭർത്താവുമായ ഷാജി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.




