തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് കൈമാറും. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പിഎസ്‌സി ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ച നടപടിയും യോഗത്തിൽ ചർച്ചയായേക്കും. എസ്‌ഐടിയെ സഹായിക്കുന്നതിനായാണ് ചെയർമാന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതെന്നാണ് വിശദീകരണം.
അതേസമയം, കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പും വിവാദമായി മാറിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടിനെ ന്യായീകരിക്കുന്ന തരത്തിലുള്ള കുറിപ്പാണ് ഉദ്യോഗസ്ഥ പങ്കുവെച്ചതെന്നാണ് ആരോപണം.
ആലപ്പുഴയിൽ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ പിഎസ്‌സി തുടർ നടപടികളിലേക്ക് കടക്കുകയാണ്. ജില്ലാ ഓഫീസറുടെ റിപ്പോർട്ട് ഇന്ന് പിഎസ്‌സി ചെയർമാന് കൈമാറും. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരനെതിരെ നടപടിക്ക് ശുപാർശ ഉണ്ടാകുമെന്നാണ് സൂചന. സ്കൂൾ ഹെഡ്മാസ്റ്ററാണ് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നത്.
പിഎസ്‌സി പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ പുതിയ പരീക്ഷാ പരിഷ്‌കരണമാണ് പ്രധാന കാരണമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരേ ദിവസം രണ്ട് പരീക്ഷകൾ നടത്താനുള്ള തീരുമാനമാണ് പിഴവിന് കാരണമായതെന്നാണ് ആരോപണം.
പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷാ പരിഷ്‌കരണം നടപ്പാക്കിയത്. ഇത്തരത്തിൽ പരീക്ഷകൾ ക്രമീകരിച്ചാൽ ചോദ്യപേപ്പർ മാറിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, അത് പരിഗണിച്ചില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
ഉദ്യോഗസ്ഥരുടെ യാത്രാബത്ത കുറയ്ക്കുന്നതിനായാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ തന്നെ പുതിയ സംവിധാനം പരീക്ഷിച്ചതിനെതിരെയും വിമർശനം ശക്തമാണ്.




