വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് വളരെയധികം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിൽ എത്തിയില്ലെങ്കിൽ വലിയ നഷ്ടങ്ങൾ ആയിരിക്കും മുന്നണിക്കും പാർട്ടിക്കും സംഭവിക്കുക. ഭരണം കിട്ടിയില്ലെങ്കിൽ വരാനിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് പരമാവധി പണിയെടുക്കുകയാണ് യുഡിഎഫ്.
നിലവിൽ 25 താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് തനിച്ച് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ഇടതുമുന്നണിക്ക് ആകെ 98 സീറ്റുകൾ ഉള്ളപ്പോൾ 42 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ഉള്ളത്. ഈ 42 സീറ്റുകളിൽ 25ൽ താഴെ മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത്രയും മോശം അവസ്ഥയിൽ തുടരുന്ന കോൺഗ്രസിന് സ്വന്തമായി 50ലേറെ സീറ്റുകളിൽ തനിച്ചു വിജയിക്കേണ്ടത് അനിവാര്യതയാണ്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് അധികാരത്തിൽ എത്തുന്നതും കാത്ത് ആണ് ദേശീയ നേതൃത്വം ഇരിക്കുന്നത്. ഭരണം പിടിക്കുവാൻ എളുപ്പത്തിൽ കഴിയും എന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് കേരളം. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സ്വന്തം തട്ടകമാണ് കേരളം.
കെസി വേണുഗോപാൽ കേരളത്തിൽ നിന്നുള്ള എംപി കൂടിയാണ്. മാത്രമല്ല കെ സി എന്ന നേതാവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് സംഭാവന ചെയ്യുന്നതും കേരളം തന്നെയാണ്. കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും ഉന്നതമായ ഒരു പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് കടപുഴകി വീഴുന്ന വർത്തമാനകാലത്ത് കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ അധികാരം തിരികെ പിടിച്ച് ദേശീയതലത്തിൽ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കുക ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ കേരളം നല്ലൊരു തുടക്കമാകട്ടെ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നു. കെസി വേണുഗോപാലിനും കേരളം പിടിക്കേണ്ടത് അങ്ങേയറ്റം അനിവാര്യതയാണ്.






