വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് വളരെയധികം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിൽ എത്തിയില്ലെങ്കിൽ വലിയ നഷ്ടങ്ങൾ ആയിരിക്കും മുന്നണിക്കും പാർട്ടിക്കും സംഭവിക്കുക. ഭരണം കിട്ടിയില്ലെങ്കിൽ വരാനിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് പരമാവധി പണിയെടുക്കുകയാണ് യുഡിഎഫ്.
നിലവിൽ 25 താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് തനിച്ച് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ഇടതുമുന്നണിക്ക് ആകെ 98 സീറ്റുകൾ ഉള്ളപ്പോൾ 42 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ഉള്ളത്. ഈ 42 സീറ്റുകളിൽ 25ൽ താഴെ മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത്രയും മോശം അവസ്ഥയിൽ തുടരുന്ന കോൺഗ്രസിന് സ്വന്തമായി 50ലേറെ സീറ്റുകളിൽ തനിച്ചു വിജയിക്കേണ്ടത് അനിവാര്യതയാണ്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് അധികാരത്തിൽ എത്തുന്നതും കാത്ത് ആണ് ദേശീയ നേതൃത്വം ഇരിക്കുന്നത്. ഭരണം പിടിക്കുവാൻ എളുപ്പത്തിൽ കഴിയും എന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് കേരളം. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സ്വന്തം തട്ടകമാണ് കേരളം.
കെസി വേണുഗോപാൽ കേരളത്തിൽ നിന്നുള്ള എംപി കൂടിയാണ്. മാത്രമല്ല കെ സി എന്ന നേതാവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് സംഭാവന ചെയ്യുന്നതും കേരളം തന്നെയാണ്. കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും ഉന്നതമായ ഒരു പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് കടപുഴകി വീഴുന്ന വർത്തമാനകാലത്ത് കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ അധികാരം തിരികെ പിടിച്ച് ദേശീയതലത്തിൽ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കുക ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ കേരളം നല്ലൊരു തുടക്കമാകട്ടെ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നു. കെസി വേണുഗോപാലിനും കേരളം പിടിക്കേണ്ടത് അങ്ങേയറ്റം അനിവാര്യതയാണ്.
കെസിയുടെ സാന്നിധ്യത്തേക്കാൾ കേരളം കോൺഗ്രസിന് അനിവാര്യമാകുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഗാന്ധി കുടുംബത്തിന്റെ നട്ടെല്ല് കൂടിയായ പ്രിയങ്ക ഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. മുമ്പ് രാഹുൽഗാന്ധി ആയിരുന്നു കേരളത്തിന്റെ എംപി. ഇപ്പോഴത് പ്രിയങ്ക ഗാന്ധിയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് ഉൾപ്പെടെ പ്രചാരണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. കേരള വരുന്ന തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കേണ്ടത് പ്രിയങ്ക ഗാന്ധിക്കും ഏറെ നിർണായകമാണ്. പരമാവധി വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കുവാനാണ് പാർട്ടി ഈ ഘട്ടത്തിൽ ആലോചിക്കുന്നത്.
നിലവിൽ സ്ഥിരമായി വിജയിച്ചു വരുന്ന ആളുകളെ പോലും പരാജയ സാധ്യതയുണ്ടെങ്കിൽ മാറ്റിനിർത്തി അവിടങ്ങളിൽ പുതുമുഖങ്ങളെ അവതരിപ്പിക്കുവാൻ ആണ് ലക്ഷ്യം. നിരവധി വർഷങ്ങളായി മണ്ഡലങ്ങളിൽ എംഎൽഎയായി കടിച്ചു തൂങ്ങിയിരിക്കുന്ന പലരോടും ജനങ്ങൾക്ക് കടുത്ത വിയോജിപ്പുകൾ ഉണ്ട്. അത്തരത്തിലുള്ള ആളുകളെ ഇനിയും ജനങ്ങൾ ചുമക്കുവാൻ ഉള്ള സാധ്യതകൾ കുറവാണ്. ഈ സാധ്യതകളെ മനസ്സിലാക്കി അവിടങ്ങളിൽ കൂടുതൽ സ്വാധീനമുള്ള ചെറുപ്പക്കാരെ മത്സരിപ്പിച്ചേക്കും. സ്ഥിരം സ്ഥാനാർഥികളായ കടൽക്കിഴവന്മാരെയും വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ നന്നേ കുറവാണ്.
പാർട്ടി ഇനിയും അധികാരത്തിൽ വന്നില്ലെങ്കിൽ ഉണ്ടാകുവാൻ സാധ്യതയുള്ള അപകടങ്ങളെ പറ്റി മുതിർന്ന നേതാക്കളെ പുതിയ കെപിസിസി നേതൃത്വം പറഞ്ഞു മനസ്സിലാക്കും. പാർട്ടി അധികാരത്തിൽ വന്നെങ്കിൽ മാത്രമേ ഇനി നിലനിൽപ്പുള്ളൂ എന്ന യാഥാർത്ഥ്യം കൂടി കടൽക്കിഴവന്മാരെ പുതിയ യുവ നേതൃത്വം ബോധ്യപ്പെടുത്തും. വിജയസാധ്യതകൾക്ക് അനുസൃതമായി മണ്ഡലങ്ങൾ വെച്ചു മാറുവാനും സാധ്യതയുണ്ട്. പാലക്കാട് നിയോജകമണ്ഡലം ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. സംസ്ഥാനത്ത് പാലക്കാട് ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ സമാനമായ സാഹചര്യമുണ്ട്. ബിജെപി കടുത്ത മത്സരം കാഴ്ചവെക്കുന്ന മണ്ഡലങ്ങളിൽ ഒരു കാരണവശാലും പരാജയപ്പെടാത്ത വിജയം ഉറപ്പുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ സംഭവിച്ചത് ഒരു കാരണവശാലും മറ്റൊരിടത്തും സംഭവിക്കരുത് എന്ന വാശി കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്. ബിജെപി ദേശീയ നേതൃത്വത്തിനും കേരളത്തിൽ സിപിഎം വിജയിച്ചാലും കോൺഗ്രസ് വിജയിക്കരുത് എന്ന മനസ്സാണ്. അതുകൊണ്ടുതന്നെ പരമാവധി കോൺഗ്രസ് സ്ഥാനാർത്ഥികളെ തന്നെയായിരിക്കും ബിജെപി ലക്ഷ്യം വെക്കുക. ഇത് തിരിച്ചറിഞ്ഞു കൊണ്ട് ബിജെപിയുടെ അജണ്ടകൾക്ക് നിന്ന് കൊടുക്കാതെ മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുക എന്നത് തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യം. നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനോട് പലതരത്തിലുള്ള വിയോജിപ്പുകളും മണ്ഡലത്തിൽ ഉള്ളവർക്കുമുണ്ട്.
കഴിഞ്ഞതവണ ഉപതെരഞ്ഞെടുപ്പിൽ പതിനെണ്ണായിരത്തിലേറെ വോട്ടുകളുടെ ഉജ്വലഭൂരിപക്ഷത്തോടെ ആയിരുന്നു രാഹുൽ വിജയിച്ചത്. കോൺഗ്രസിനെ സംബന്ധിച്ച് യുവജന സംഘടനയുടെ മുൻനിര പോരാളിയും ആണ് രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെയുള്ള രാഹുലിനെ ഉറപ്പായും വിജയ സാധ്യതയുള്ള ഒരു മണ്ഡലത്തിൽ ആകും പാർട്ടി പരിഗണിക്കുക. രാഹുലിന്റെ അസാന്നിധ്യത്തിൽ കോൺഗ്രസ് പാലക്കാട് പരിഗണിക്കുക ബിജെപി വോട്ടുകളെ കൂടി ഒപ്പം നിർത്തുവാൻ കഴിയുന്ന ഒരാളെ ആയിരിക്കും. ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ ആകും പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുക.
ബിജെപിയുടെ പരമാവധി വോട്ടുകളെ കൂടി കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാൻ സന്ദീപിന് കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. സന്ദീപിന് പുറമെ കഴിഞ്ഞദിവസം പാലക്കാട് മറ്റൊരു ബിജെപി നേതാവ് കൂടി കോൺഗ്രസിലേക്ക് വന്നിരുന്നു. സമാനമായ രീതിയിൽ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്ന തരത്തിലുള്ള പ്രഖ്യാപനവും സന്ദീപ് വാര്യർ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സന്ദീപിലൂടെ തന്നെ പാലക്കാട് നിലനിർത്താമെന്ന് കോൺഗ്രസ് കരുതുന്നു.




