ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പിന്നീട് മോചിതനായ എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു.
മുപ്പതിലധികം വർഷം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ ഒരു സ്വകാര്യ നിയമ കോളേജിൽ ചേർന്ന് നിയമപഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാട്–പുതുച്ചേരി ബാർ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്.
1991-ൽ, 19-ാം വയസ്സിൽ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടാണ് പേരറിവാളൻ അറസ്റ്റിലായത്. സ്‌ഫോടകവസ്തു തയ്യാറാക്കാൻ ഉപയോഗിച്ച 9 വോൾട്ട് ബാറ്ററി നൽകിയെന്നാരോപിച്ചായിരുന്നു കേസ്.




