മുംബൈ: ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾ (ഇ-മാൻഡേറ്റ്) സംബന്ധിച്ച മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കാനുമാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നത്. യു.പി.ഐ., കാർഡ്, പ്രീപെയ്ഡ് പേമെന്റ് പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന ഓട്ടോ പേമെന്റുകൾക്ക് വ്യക്തമായ ചട്ടങ്ങൾ ആർബിഐ നിർദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ എത്തിയതായി ആർബിഐ അറിയിച്ചു.
പുതിയ മാർഗനിർദേശമനുസരിച്ച് 15,000 രൂപ വരെയുള്ള ആവർത്തിക്കുന്ന ഇടപാടുകൾക്ക് ഒടിപി ആവശ്യമില്ല. എന്നാൽ 15,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഉപഭോക്താവിന്റെ അധിക സ്ഥിരീകരണം ആവശ്യമാണ്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് സബ്സ്ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയ്ക്കു പ്രത്യേക ഇളവുണ്ട്. ഈ വിഭാഗത്തിൽ 15,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ഉള്ള ഇടപാടുകൾ ഒടിപി ഇല്ലാതെ തന്നെ ഓട്ടോ ഡെബിറ്റ് ചെയ്യാം.
ഇതിനുപുറമേ, ഓട്ടോ ഡെബിറ്റ് ഇടപാടുകൾക്ക് മുൻപും ശേഷവും ഉപഭോക്താവിന് സന്ദേശം നൽകണം. ഇടപാടിന് 24 മണിക്കൂർ മുൻപ് തന്നെ വിവരങ്ങൾ അറിയിക്കണം. അതിൽ തുക, തീയതി, പണം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ പേര് തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കണം. ഇടപാട് നടത്തുന്നതിന് മുൻപ് ഉപഭോക്താവിന് അത് റദ്ദാക്കാനുള്ള അവസരവും നൽകണമെന്ന് ആർ.ബി.ഐ. നിർദേശിച്ചു.






