ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അഞ്ച് പേരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകി.
ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ മറ്റു ചിലരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അറസ്റ്റ് ഭയന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഈ മാസം 26ന് ആലപ്പുഴ സെഷൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിനിടെയായിരുന്നു സംഭവമെന്നാണ് പ്രതികളുടെ വാദം. അറസ്റ്റിലായി റിമാൻഡിലായാൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി പ്രതിഷേധക്കാരെ മർദിച്ചത് ഔദ്യോഗിക ചുമതലയുടെ ഭാഗമാണോയെന്ന കാര്യമാണ് കോടതി പ്രധാനമായും പരിശോധിക്കുക.
കേസ് അട്ടിമറിക്കാൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. തെളിവുകൾ മറച്ചുവെക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ ഉടൻ ഉണ്ടാകാനിടയുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
2023 ഡിസംബർ 15നായിരുന്നു സംഭവം. നവകേരള സദസിന്റെ ബസ് കടന്നുപോകുന്നതിനിടെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നതാണ് കേസ്. യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.






