ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നതിനിടെ ഷോക്കേറ്റ് ഗവേഷക വിദ്യാർഥിനി മരിച്ചു. ഹരിയാണയിലെ റെവാരി സ്വദേശിനിയും മൈക്രോബയോളജി വിഭാഗത്തിലെ പി.എച്ച്.ഡി വിദ്യാർഥിനിയുമായ ജ്യോതി (28)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്.
കനത്ത മഴയെ തുടർന്ന് ക്യാമ്പസിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഹോസ്റ്റലിൽ നിന്ന് പഠനവിഭാഗത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന വൈദ്യുത ജങ്ഷൻ ബോക്സിൽ നിന്നാണ് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. മഴയെ തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ സർവകലാശാല ഭരണസമിതിക്കെതിരെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ജ്യോതിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് സർവകലാശാല അധികൃതർ കുടുംബാംഗങ്ങളുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തി. ജ്യോതിയുടെ കുടുംബത്തിന് ₹16 ലക്ഷം സാമ്പത്തിക സഹായം നൽകാനും ഐ.ടി.ഐ യോഗ്യതയുള്ള സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി നൽകാനും അധികൃതർ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ സാഹചര്യങ്ങളും വൈദ്യുത ചോർച്ചയുടെ ഉറവിടവും ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.




