കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് പത്രിക പുറത്തിറക്കിയത്.
കഴിഞ്ഞ 15 വർഷമായി മമത ബാനർജിയുടെ ഭരണം ബംഗാളിന് ‘ഇരുണ്ട കാലഘട്ടം’ ആയിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങൾ ഭയത്തിൽ കഴിയുന്നുവെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നാണ് പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തുക ഓരോ മാസവും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്ന് ഷാ ഉറപ്പുനൽകി.
സർക്കാർ ജീവനക്കാർക്കായി ഏഴാം ശമ്പള കമ്മീഷൻ 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും പെൻഷൻകാർക്കും ജീവനക്കാർക്കും ക്ഷാമബത്ത ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തിലെ രാഷ്ട്രീയ അക്രമങ്ങൾ അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കുമെന്നും അതിർത്തി നുഴഞ്ഞുകയറ്റത്തിനെതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്നും ഷാ പറഞ്ഞു. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും 29നും തിരഞ്ഞെടുപ്പ് നടക്കും.




