തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നൽകി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതിലാണ് സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയത്. അതേസമയം, സ്വര്‍ണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.
2017ൽ കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. ഫീനീക്സ് ഗ്രൂപ്പ് മൂന്ന് കോടി രൂപ സംഭാവന നൽകിയതോടൊപ്പം, ഭക്തരിൽ നിന്ന് സ്വർണം സ്വീകരിക്കാനും അന്നത്തെ ബോർഡ് തീരുമാനിച്ചു. എന്നാൽ സ്വർണം സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ, അഭിഭാഷക കമ്മീഷനായ എ.എസ്.പി. കുറുപ്പാണ് പലരിൽ നിന്നും സ്വർണം കൈപ്പറ്റിയതെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സംഭാവനകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ചില ഇടങ്ങളിൽ “ഒരു ഭക്തൻ” എന്നിങ്ങനെ മാത്രം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
മൊത്തം 9573.01 ഗ്രാം സ്വർണമാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. ഇതിൽ 9340.200 ഗ്രാം കൊടിമരത്തിൽ പൂശിയതായി രേഖയുണ്ടെങ്കിലും ശേഷിച്ച സ്വർണം എന്ത് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ദേവസ്വം വിജിലൻസ് എസ്.പി.യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമാന കണ്ടെത്തലുകൾ എസ്ഐടിയും മുന്നോട്ടുവച്ചിട്ടുണ്ട്. ശേഷിച്ച സ്വർണം താഴികകുടത്തിൽ പൂശാൻ ഉപയോഗിച്ചതായി അഭിഭാഷക കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊടിമര സ്ഥാപനം മേൽനോട്ടം വഹിച്ചതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കമ്മീഷനെ അഭിനന്ദിച്ചിരുന്നുവെങ്കിലും, ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കാൻ ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്. എസ്.പി. മഹേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് അറിയുന്നു.
ഇതിനിടെ, യുഡിഎഫ് ബോർഡിന്റെ കാലത്തെ നടപടികളെയാണ് ലക്ഷ്യമിടുന്നതെന്നും അന്വേഷണത്തിന് രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ ആരോപിച്ചു.




