ഭോപാൽ: നീറ്റ്- യു.ജി പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിലെ ഭോപാലിൽ 19 വയസ്സുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുൻപ് മാതാപിതാക്കൾക്ക് എഴുതിയ കത്തിലാണ് തന്റെ വിഷമം വ്യക്തമാക്കിയത്. “അമ്മേ, അച്ഛാ, ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല. വീണ്ടും പരീക്ഷ എഴുതിയാലും നന്നായി എഴുതാൻ കഴിയുമെന്ന ഉറപ്പില്ല” എന്നാണ് കത്തിൽ എഴുതിയിരുന്നത്.
മേയ് 20-നാണ് ആകാംക്ഷ എന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ 650 മാർക്കോളം ലഭിക്കുമെന്നാണ് ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ പരീക്ഷ റദ്ദാക്കിയതോടെ അവൾ കടുത്ത മാനസിക സമ്മർദത്തിലായി.
കർഷകനായ പിതാവ് കൃഷ്ണകുമാർ ചതുർവേദി മകളെ ഡോക്ടറാക്കുക എന്ന ലക്ഷ്യത്തോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. കുടുംബത്തിന്റെ പരിമിതമായ വരുമാനത്തിനിടയിലും കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് നാഗ്പൂരിലെ പരിശീലന കേന്ദ്രത്തിൽ ആകാംക്ഷയെ പഠിപ്പിച്ചത്. പഠനച്ചെലവിനായി പിതാവ് പാചകക്കാരനായും ജോലി ചെയ്തിരുന്നു.
മേയ് 3ന് നടന്ന നീറ്റ് പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് മേയ് 12-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട സമ്മർദവും വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുകയാണ്.






