ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിലെ കട്ടിളപ്പാളികളിലും ചാർത്തിയ സ്വർണ്ണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ പി.എസ്. പ്രശാന്തും കുടുങ്ങുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുൻ പ്രസിഡന്റിനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഇടത് സർക്കാരിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമരത്തിരുന്ന മൂന്നാമത്തെ പ്രമുഖനാണ് കേസിൽ അറസ്റ്റിലാകുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് കൂടി കുടുങ്ങിയതോടെ സിപിഎമ്മും കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്. എ. പത്മകുമാർ, എൻ. വാസു എന്നീ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ നേരത്തെ തന്നെ കേസിൽ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ഭരണസമിതിയുടെ തലവനായ പ്രശാന്തിലേക്ക് അന്വേഷണസംഘം എത്തിയത്. ഇടത് ഭരണത്തിന് കീഴിൽ ദേവസ്വം ബോർഡിന്റെ തലപ്പത്തിരുന്ന പ്രമുഖരെല്ലാം ഒന്നൊന്നായി സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലാകുന്നത് മുന്നണിയെ പിടിച്ചുലക്കാൻ പാകത്തിലുള്ളത് തന്നെയാണ്.
ഇതിന് കുറച്ച് മുമ്പ്, ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പ്രശാന്ത് പങ്കുവെച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദമാന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ തങ്ങൾ ചെയ്ത് തെറ്റെന്നും രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കിൽ തങ്ങളുടെ ജീവിതത്തിൻ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തിൽ പെടില്ലായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. 2019-ലെ സ്വർണ്ണ മോഷണക്കേസ് പുറത്തുകൊണ്ടുവരാൻ കാരണക്കാരായ തങ്ങളെ ഇപ്പോൾ വേട്ടയാടുകയാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
2025-ൽ ശബരിമല നടപ്പന്തലിലെയും ശ്രീകോവിലിലെയും തങ്ക അങ്കി-സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ മാറ്റിയതുമായി ബന്ധപ്പെട്ടാണ് പി.എസ്. പ്രശാന്തിനെതിരെ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെയാണ് കോടികൾ വിലമതിക്കുന്ന സ്വർണ്ണപ്പാളികൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. എന്നാൽ വിഗ്രഹങ്ങൾ കൊണ്ടുപോകുന്ന കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതിരുന്നത് ബോർഡ് അംഗങ്ങളല്ല, മറിച്ച് ഉദ്യോഗസ്ഥരാണെന്നും അത് കേവലം ഒരു ഉദ്യോഗസ്ഥ വീഴ്ച മാത്രമാണെന്നും പ്രശാന്ത് പറയുന്നു. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ട് പോയതിൽ എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. കേസിൽ പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുടിക്കുകയാണെന്നും പ്രശാന്ത് പറയുന്നു.
വിശ്വാവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ ഗുരുതര വകുപ്പുകളാണ് പ്രശാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് അവിഹിതമായി സ്വർണ്ണം കൈമാറിയതിൽ പ്രശാന്തിനുള്ള നേരിട്ടുള്ള പങ്കും ഭരണഘടനാപരമായ പദവിയുടെ ലംഘനവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് അന്വേഷണ സംഘം പ്രശാന്തിന്റെ അറസ്റ്റിലേക്ക് കടന്നത്.
2025-ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം ബോർഡിൽ ഭരണം നടത്തിയ മുഴുവൻ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കുടുങ്ങാനാണ് സാധ്യത. ബോർഡിന്റെ തീരുമാനങ്ങൾക്ക് ഒത്താശ ചെയ്യുകയും മഹസർ നിർമാണത്തിലും സ്വർണ്ണം മാറ്റുന്നതിലും പങ്കാളികളാവുകയും ചെയ്ത പ്രമുഖരെല്ലാം അന്വേഷണ നിഴലിലാണ്. സമാനതകളില്ലാത്ത ഈ തട്ടിപ്പിൽ കൂടുതൽ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് എസ്.ഐ.ടി. നൽകുന്നത്.
എന്നാൽ ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ നീക്കവും പകപോക്കലുകളുമാണെന്ന ആരോപണങ്ങളും ഇപ്പോഴും അങ്ങനെ നിലനിൽക്കുകയാണ്. അതിന് പ്രധാനമായി ഉയർത്തിക്കാണിക്കുന്നത് വിഷയത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പങ്കാണ്, അതും ഏറ്റവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ഉയർന്നുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയം മാധ്യമങ്ങൾ പോലും സൗകര്യപൂർവ്വം മറച്ചുവെക്കുകയാണോ മറക്കുകയാണോ എന്ന സംശയമാണ് ഇടത് അനുകൂലികൾ ഉയർത്തുന്നത്.
ശബരിമല സ്വർണ്ണ മോഷണ കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ജ്വല്ലറി വ്യാപാരി ഗോവർദ്ധനും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിട്ടുള്ളത്. പ്രതികൾക്ക് സോണിയ ഗാന്ധിയുമായി അടുപ്പമുണ്ടെന്നും, ഇതേക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച SIT സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കൊള്ളയിലുള്ള സോണിയയുടെ പങ്കിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്.
കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ സോണിയ ഗാന്ധിയുടെ കൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി ചരട് കെട്ടിക്കൊടുക്കുന്നതും ഉൾപ്പെടും. ഗോവർധനും സോണിയഗാന്ധിയും ആൻ്റോ ആൻ്റണി എംപിയും അടൂർ പ്രകാശും ഒന്നിച്ചുള്ള ചിത്രങ്ങളും ഉണ്ട്. ഈ ചിത്രങ്ങളെല്ലാം ഇപ്പോൾ ഏതാണ്ട് വിസ്മൃതിയിലേക്ക് മറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
ഇതിൽ പ്രതിരോധത്തിലായ കോൺഗ്രസ്, അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുമുള്ളതാണ്. സോണിയയെ കാണാൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സ്വർണക്കൊള്ളയുമായി ബന്ധമുള്ള ഒരു കാട്ടുകള്ളനാണ് തന്നോടൊപ്പം വന്നത് എന്ന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം ന്യായീകരിക്കുന്നത്. അതീവ സുരക്ഷ സന്നാഹങ്ങളുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിക്കൊടുത്തതെന്ന ചോദ്യത്തിൽ അദ്ദേഹത്തിന് ഉത്തരവും ഉണ്ടായിരുന്നില്ല. പിന്നീട് ഭരണം മാറിയതോടെ ഈ വിഷയവും പതുക്കെ മായാൻ തുടങ്ങി. ഇപ്പോഴത്തെ അന്വേഷണങ്ങളെല്ലാം സ്വർണ്ണക്കൊള്ളയിൽ സംശയിക്കപ്പെടുന്ന ഇടത് നേതാക്കളെ ചുറ്റിപ്പറ്റി മാത്രമാണ്. വേണ്ടത് സുതാര്യമായ അന്വേഷണമാണ്. ഇടതനെന്നോ വലതനെന്നോ വ്യത്യാസമില്ലാതെ കൊള്ളയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും വെളിച്ചത്ത് വരണം. സോണിയ ഗാന്ധിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ടതും എസ്ഐടിയുടെ ചുമതല തന്നെയാണ്. എങ്കിൽ മാത്രമാണ് കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഈ കേസിൽ പൂർണമായും നീതി നടപ്പാക്കപ്പെടുകയുള്ളൂ.
അതിനിടെ, 2025-ൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയിലേക്ക് അന്വേഷണം നീളുമോയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നതുമാണ് ഇപ്പോൾ ഉയരുന്ന വലിയ ആകാംക്ഷ. നട തുറക്കുന്നതും അടയ്ക്കുന്നതും മുതൽ പൂജാദികാര്യങ്ങളും ദേവപ്രശ്നവും അടക്കമുള്ള സകല കർമ്മങ്ങളും തന്ത്രിയുടെ പൂർണ്ണ മേൽനോട്ടത്തിലും നിർദ്ദേശത്തിലുമാണ് നിർവ്വഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ശ്രീകോവിലിനുള്ളിൽ നിന്നും അതിപ്രധാനമായ സ്വർണ്ണപ്പാളികൾ അഴിച്ചുമാറ്റിയ വേളയിൽ അതിന് തന്ത്രിയുടെ കൃത്യമായ അനുമതിയോ അറിവോ ഉണ്ടായിരുന്നുവോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം അതീവ ഗൗരവത്തോടുകൂടിത്തന്നെയാണ് പരിശോധിച്ചുവരുന്നത്. അതിൻ്റെ ഭാഗമായി തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്ന എസ്ഐടി, കേസിൽ തന്ത്രിക്ക് എന്തെങ്കിലും തരത്തിലുള്ള പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണം ആസൂത്രിതമായി കടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി നേരിട്ട് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ ഒന്നും രണ്ടും പ്രതികളായ മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരിൽ നിന്ന് ലഭിച്ച നിർണായക മൊഴികളുടെയും സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ബോർഡിന്റെ മുൻ അമരക്കാരിലേക്ക് വ്യാപിപ്പിച്ചത്.




