തിരുവനന്തപുരം: സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരിൽ സിനിമാ താരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് അറസ്റ്റെന്നും, അന്വേഷണത്തിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
അന്വേഷണം ആവശ്യമായാൽ പി.എസ്. പ്രശാന്തിന് മുകളിലുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേസിൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
2025ൽ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ കടത്തിയെന്ന കേസിലാണ് പി.എസ്. പ്രശാന്തിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ കൊല്ലം പൊലീസ് ക്ലബിലേക്ക് എത്തിച്ചു.




