കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതടക്കം ബോർഡിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നതാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാറും അറസ്റ്റിലായിരുന്നു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടും.






