കോഴിക്കോട്: സമസ്തയുടെ സ്ഥാപക ദിനാചരണത്തിൽ സുന്നി ഐക്യത്തിന് ശക്തമായ ആഹ്വാനം. കോഴിക്കോട് ടൗൺഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സമസ്തയിലെ പിളർപ്പിനെ കുറിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഖേദം പ്രകടിപ്പിച്ചു.
എപി– ഇപി പിളർപ്പിന് പിന്നിൽ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ.കെ. അബൂബക്കർ മുസ്ലിയാരാണെന്നും പിന്നീട് ചിലരുടെ ഇടപെടലുകൾ മൂലം ഇരുവരെയും അകറ്റിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. വികാരാധീനനായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
കാന്തപുരത്തിന്റെ നിലപാടിനെ സമസ്ത നേതാക്കൾ സ്വാഗതം ചെയ്തു. സുന്നി ഐക്യം അനിവാര്യമാണെന്ന് ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നതകൾ മത നവീകരണ വാദികൾ ഉപയോഗപ്പെടുത്തിയതായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് മുണ്ടുപാറ അഭിപ്രായപ്പെട്ടു. സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി ആദർശം സംരക്ഷിക്കാൻ ഐക്യം ശക്തമാക്കേണ്ടതുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.






