കോഴിക്കോട്: ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ ക്രൂര മർദനം. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനം ഏറ്റത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. ഏഴാം ക്ലാസുകാരന്‍റെ സഹോദരന്‍റെ സുഹൃത്താണ് വിദ്യാർത്ഥിയെ വീട്ടിൽ വച്ച് മർദിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൂടരഞ്ഞി സ്വദേശിയായ 12 വയസുകാരനാണ് ഹയർസെക്കണ്ടറി വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർത്ഥികളും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മർദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനും, മർദിച്ച വിദ്യാർത്ഥിയും സുഹൃത്തുക്കളാണ്. അവധി ദിവസം കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.
ചെരുപ്പ് മാറി ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും, ഒടുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്നുമാണ് പരാതി. നെഞ്ചിലും മുഖത്തും ദേഹമാസകലം മർദനം ഏറ്റുപാടുകൾ ഉണ്ട്. മർദനമേറ്റ വിദ്യാർത്ഥി കോടഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. രക്ഷിതാക്കൾ തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.










