കാസർകോട്: മട്ടലായിയിൽ ദേശീയപാത നിർമാണത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തൽ. സുരക്ഷാഭിത്തിയിൽ ഉൾപ്പെടെ വലിയ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർഡിഒ സ്ഥലത്തെത്തി പരിശോധന നടത്തി. നീലേശ്വരം-തളിപ്പറമ്പ് ദേശീയപാത റീച്ചിന്റെ നിർമാണ ചുമതലയുള്ള മേഘ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എൻജിനിയറിങ് കമ്പനിക്കെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്.
പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ചയാണ് ഏകദേശം 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ പല ഭാഗങ്ങളിലും റോഡിലും സുരക്ഷാഭിത്തിയിലും പൊട്ടലുകൾ രൂപപ്പെട്ടിരുന്നു. സുരക്ഷാഭിത്തിയിലുണ്ടായ വിള്ളൽ നിർമാണത്തിലെ ഗുരുതര പിഴവായാണ് വിലയിരുത്തപ്പെടുന്നത്.
വിള്ളൽ മറച്ചുവയ്ക്കാൻ ഷീറ്റ് ഉപയോഗിച്ച് മൂടാനുള്ള ശ്രമവും നടന്നതായി ആരോപണമുണ്ട്. വിഷയത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർഡിഒ പരിശോധന നടത്തിയത്. പരിശോധനയിൽ വിള്ളൽ പരിഹരിക്കുന്നതിന് കമ്പനി സ്വീകരിച്ചത് താത്കാലികവും കണ്ണിൽപൊടിയിടുന്നതുമായ നടപടികളാണെന്ന് കണ്ടെത്തി. കോൺക്രീറ്റ് മിശ്രിതം ഒഴിച്ച് പൊട്ടലുകൾ അടയ്ക്കാനാണ് ശ്രമം നടത്തിയതെന്നാണ് കണ്ടെത്തൽ.
പഴയ ദേശീയപാതയോട് ചേർന്നുള്ള ഭാഗത്താണ് വിള്ളലുകൾ രൂപപ്പെട്ടത്. പല ഇടങ്ങളിലായി റോഡ് താഴ്ന്ന നിലയിലായതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. മണ്ണിട്ട് ഉയർത്തിയ ഭാഗത്തിന് മുകളിൽ ചെയ്ത കോൺക്രീറ്റ് പാളി ഉറപ്പില്ലാത്തതായും മണ്ണുമാന്തികൊണ്ട് കിളച്ചെടുക്കുമ്പോൾ കോൺക്രീറ്റ് പൊടിഞ്ഞുപോകുന്ന നിലയാണെന്നും പരിശോധനയിൽ വ്യക്തമായി.
നിർമാണം പൂർത്തിയായ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നതെന്നതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. സർവീസ് റോഡുകൾക്ക് സമീപമുള്ള കോൺക്രീറ്റ് ഭിത്തികളിലും പൊട്ടലുകൾ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശാസ്ത്രീയ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും നിർമാണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






