സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതര വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അവഗണിച്ചതിനെ തുടർന്ന് ചൈനയിൽ 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഹുവായിംഗിലുള്ള മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് സംഭവം നടന്നത്. ലിയു എന്ന പെൺകുട്ടിയാണ് അപകടത്തിൽ മരിച്ചത്.
168 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്ലിഫ് സ്വിംഗിലായിരുന്നു അപകടം. സുരക്ഷാ കയർ ശരിയായി മുറുക്കിയിട്ടില്ലെന്ന് പെൺകുട്ടി പലതവണ പറഞ്ഞിട്ടും ജീവനക്കാർ അത് ഗൗനിക്കാതെ സ്വിംഗിൽ നിന്ന് തള്ളിവിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഏതാനും നിമിഷങ്ങൾക്കകം സുരക്ഷാ ലോക്ക് അഴിഞ്ഞതോടെ ലിയു താഴേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിന്റെ വീഡിയോ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കോടിക്കണക്കിന് ആളുകൾ കാണുകയും ചെയ്തു. ഇതോടെ വലിയ ജനരോഷമാണ് ഉയർന്നത്. “ഇത് അപകടമല്ല, അശ്രദ്ധ മൂലമുള്ള കൊലപാതകമാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.
സംഭവത്തിന് പിന്നാലെ അധികൃതർ പാർക്ക് അടച്ചുപൂട്ടി. ക്ലിഫ് സ്വിംഗ് സംവിധാനങ്ങളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി ചൈനയിൽ കഴിഞ്ഞ വർഷം കർശന സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും മാലിയുവാൻ പാർക്കിൽ അവ പാലിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരട്ട സുരക്ഷാ കയറുകൾ നിർബന്ധമായിരിക്കെ ഇവിടെ ഒരൊറ്റ കയർ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മുൻ സന്ദർശകർ പറയുന്നു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. “സുരക്ഷ എന്നത് വെറും വാഗ്ദാനമല്ല, കർശനമായി പാലിക്കേണ്ട ഉത്തരവാദിത്തമാണ്. ചെറിയ അശ്രദ്ധ പോലും ഒരു ജീവനിന്റെ നഷ്ടത്തിലേക്ക് നയിക്കും” എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.






