കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ഇതോടെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോതമംഗലം സി.ഐ. പ്രശാന്തിനെതിരെ അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ വിവാദപരമായ കുറിപ്പ് പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് നടപടി ചിലരെ പ്രീതിപ്പെടുത്താനായിരുന്നുവെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അർജുൻ കുറിപ്പിൽ ആരോപിച്ചു. വിരമിച്ച ശേഷം സമാധാന ജീവിതം നയിക്കാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ടായിരുന്നു.
പോലീസിന്റെ നടപടിയെ നിയമവിരുദ്ധ അധികാര ദുരുപയോഗമെന്ന് വിശേഷിപ്പിച്ച അർജുൻ, തനിക്കും സഹപ്രവർത്തകർക്കും നേരെയുണ്ടായ നടപടികൾക്കെതിരെ നിയമപരമായി പോരാടുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ ചില പരാമർശങ്ങൾ ഭീഷണിസ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.






