നിയമസഭാ തിരഞ്ഞെടുപ്പ് വിധിയറിയൻ ഇനി പത്ത് ദിവസങ്ങളിൽ താഴെ മാത്രം ശേഷിക്കെ അടിയൊഴുക്കുകളെ പറ്റിയും അന്തർധാരകളെ പറ്റിയുമുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളെല്ലാം. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞൊരു കാര്യമാണ് പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് തിരികൊളുത്തുന്നത്. ഒപ്പം ഇതുവരെയില്ലാത്ത പുതിയൊരു ഡീൽ ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്. അതും ഇടതുപക്ഷം കനത്ത പോരാട്ടം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വടകരയിലും നാദാപുരത്തും.
തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നായിരുന്നു. നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകിയതിന് ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. വോട്ട് എണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. ഒപ്പം പഴയ കോലീബി സഖ്യം ആരോപണങ്ങളും അദ്ദേഹം എടുത്തിടുന്നുണ്ട്. ഇടതിനെ വീഴ്ത്താൻ പ്രദേശങ്ങളിൽ ചുക്കാൻ പിടിക്കുന്നത് ഷാഫി പറമ്പിലാണെന്നതാണ് സിപിഎം കേന്ദ്രങ്ങളുയർത്തുന്ന പ്രധാന ആരോപണം. ഷാഫിയുടെ സാമുദായിക ഡീലുകളെ പറ്റി നേരത്തേയും ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ബിജെപി ഡീൽ അത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതല്ല.
നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റിലാണ് കോലീബി സഖ്യം ഉണ്ടായത്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചതെന്നും അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നതെന്നും പറയുമ്പോഴും അദ്ദേഹം ഉന്നയിക്കുന്ന കോൺഗ്രസ്-ബിജെപി ഡീലിന് കോൺഗ്രസ് നേതൃത്വം എന്ത് രീതിയിൽ മറുപടി നൽകുമെന്നത് ശ്രദ്ധേയമാണ്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണ് എന്ന ആരോപണങ്ങളും ഗോവിന്ദൻ മാഷ് പറഞ്ഞുവെക്കുമ്പോൾ ഇതേ വടകരയിലേയും നാദാപുരത്തേയും കാര്യങ്ങൾ നമുക്കൊന്ന് വിലയിരുത്താം.
വടകരയിൽ യുഡിഎഫുമായല്ല യഥാർത്ഥ പോരാട്ടം നടന്നത്, ഇടത് ഏറ്റുമുട്ടിയത് ഇടതിനോട് തന്നെയായിരുന്നു. വോട്ടെടുപ്പിന് മുമ്പും ശേഷവും വരുന്ന സർവേകളിലെല്ലാം കെകെ രമയ്ക്ക് തന്നെയാണ് സാധ്യതകൾ കൂടുതൽ കൽപ്പിക്കുന്നത്. ടിപി ചന്ദ്രശേഖരൻ വധം വീണ്ടുമൊരു സഹതാപ തരംഗം സൃഷ്ടിക്കില്ലെന്നും വടകര എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നുമെല്ലാം എംകെ ഭാസ്കരൻ പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമല്ലെന്നാണ് വ്യക്തമാകുന്നത്. ഇവിടെയാണ് എൽഡിഎഫിനെ വീഴ്ത്താൻ സ്ഥലം എംപിയായ ഷാഫി പറമ്പിൽ ബിജെപിയുമായി കൈകോർത്തതെന്ന ആരോപണം ഗോവിന്ദൻ മാഷ് ഉന്നയിക്കുന്നത്. ഡീലിന്റെ ഭാഗമായി ബിജെപിക്കാരുടെ വോട്ടുകളെല്ലാം കെകെ രമയ്ക്ക് പോയെന്ന് പറയുമ്പോൾ ഇത്തവണയും മണ്ഡലത്തിലൊരു തിരിച്ചുവരവ് സിപിഎം പ്രതീക്ഷിക്കുന്നില്ല എന്ന അർഥം കൂടി ഇതിന് വരുന്നുണ്ട്.
ബിജെപി വോട്ടുകൾ കെ.കെ. രമയ്ക്ക് മറിച്ചു എന്ന ആരോപണം രാഷ്ട്രീയമായി പ്രതിരോധം തീർക്കാനാണെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ബിജെപി വോട്ടുകൾ എവിടെപ്പോയി എന്നത് വടകരയിലെ ജയപരാജയങ്ങളിൽ നിർണ്ണായകമാകും. ഭാസ്‌കരനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണെങ്കിലും, സംഘടനാപരമായ വോട്ടുകൾക്കപ്പുറമുള്ള നിഷ്പക്ഷ വോട്ടുകൾ രമയ്ക്ക് അനുകൂലമാകുമോ എന്ന ആശങ്ക ഇടതിനുണ്ട്.
ഇനി നാദാപുരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ, ഇടതുമുന്നണിക്ക് കാലങ്ങളായി ശക്തമായ അടിത്തറയുള്ള മണ്ണ് ആയതുകൊണ്ട് അത്രയേറെ ഭയക്കേണ്ടതില്ലെങ്കിലും പലപ്പോഴും കോൺഗ്രസ് കടുത്ത മത്സരം കാഴ്ച്ചവെക്കാറുണ്ട് എന്നത് ഒരു ആശങ്ക തന്നെയാണ്. കഴിഞ്ഞ തവണ വെറും നാലായരം വോട്ടുകൾക്ക് മാത്രമാണ് മണ്ഡലത്തിലെ കരുത്തനായ ഇകെ വിജയൻ ഇവിടെ ജയിച്ചുകയറിയത് എന്നതിനാൽ വലിയ രീതിയിൽ അടിയൊഴുക്കും ക്രോസ് വോട്ടിങ്ങുമുണ്ടായാൽ പണിയാകും എന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിനുണ്ട് എന്ന് ഗോവിന്ദൻ മാഷിന്റെ ആരോപണങ്ങളിൽ നിന്ന് വ്യക്തം. സ്ഥാനാർത്ഥി നിർണയ സമയത്ത് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പി വസത്തിന് തന്നെയാണ് ഇപ്പോഴും ഇവിടെ മുൻതൂക്കം. ഇവിടേയും കെഎം അഭിജിത്തിനെ നിസാരമായി കാണാൻ സിപിഎമ്മിനാവില്ല. ഗോവിന്ദൻ പറഞ്ഞതുപോലെ ഇവിടെയൊരു കോൺഗ്രസ്-ബിജെപി ഡീൽ നടന്നിട്ടുണ്ടെങ്കിൽ മെയ് നാലിന് മറിച്ചൊരു ഫല സാധ്യത വന്നുകൂടായ്കയില്ല.യുവാക്കൾക്കിടയിലുള്ള കെ.എം. അഭിജിത്തിന്റെ സ്വാധീനം യുഡിഎഫിന് വലിയ ഉണർവ് നൽകിയിട്ടുണ്ട്. ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചാൽ നാലായിരത്തിൽ താഴെ നിൽക്കുന്ന ഭൂരിപക്ഷം മറികടക്കാൻ യുഡിഎഫിന് എളുപ്പമാകും.
ഷാഫി പറമ്പിൽ-ബിജെപി ഡീൽ എന്ന ആരോപണം സിപിഎം ശക്തമായി ഉയർത്തുന്നത് വോട്ട് എണ്ണിക്കഴിയുമ്പോൾ ബിജെപിയുടെ വോട്ട് വിഹിതം കുറയുന്നത് ചൂണ്ടിക്കാണിക്കാനാകാം. നേതാക്കളെ ബിജെപി പുറത്താക്കിയത് ഈ ഡീലിന്റെ തെളിവായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. എന്നാൽ, ബിജെപിയുടെ വോട്ടുകൾ ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമായി യുഡിഎഫിലേക്ക് പോയതാണോ അതോ കൃത്യമായ ‘ഡീൽ’ വഴിയാണോ എന്നത് മെയ് നാലിന് വോട്ടുയന്ത്രങ്ങൾ തുറക്കുമ്പോൾ മാത്രമേ വ്യക്തമാകൂ. ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ തന്ത്രങ്ങളും എം.വി. ഗോവിന്ദന്റെ ഡീൽ ആരോപണങ്ങളും വടകരയിലെയും നാദാപുരത്തെയും ഫലത്തെ രാഷ്ട്രീയമായി വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കേരളം ഉറ്റുനോക്കുന്ന ഒരു പോരാട്ട ഭൂമിയായി ഈ രണ്ട് മണ്ഡലങ്ങളും ഇതിനോടകം മാറിയിട്ടുണ്ട്.




