കോഴിക്കോട്: പെരുവയൽ പഞ്ചായത്തിൽ പടരുന്ന ഷിഗല്ല രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ 51 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്; ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനം കൂടുതൽ നിയന്ത്രിക്കാൻ പഞ്ചായത്ത് ശക്തമായ പ്രതിരോധ നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുകയാണ്. കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ, കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തുപക്ഷികളെ നശിപ്പിച്ചു.
ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നടപടിയിൽ മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും ചേർന്നാണ് പ്രവർത്തിച്ചത്. വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്റെ കൺട്രോൾ റൂമിനെയോ അറിയിക്കണം.
രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള 10 കിലോമീറ്റർ പരിധിയിൽ കോഴി, കാട, താറാവ് തുടങ്ങിയ പക്ഷികളുടെ വിപണനവും ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.






