കർണ്ണാടക: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 79 വയസായതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തനിക്ക് 82 വയസാകുമെന്നും, അതിനാൽ മത്സരരംഗത്തുണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കില്ലെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ഇന്ന് മലിനമായിരിക്കുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും സിദ്ധരാമയ്യ വിമർശിച്ചു. തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം വർധിച്ചെന്നും സത്യസന്ധരായ രാഷ്ട്രീയപ്രവർത്തകർ കുറഞ്ഞുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
1978ൽ താലൂക്ക് ബോർഡ് അംഗമായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്ന് ഓർമ്മിപ്പിച്ച സിദ്ധരാമയ്യ, വിജയങ്ങളും പരാജയങ്ങളും ഒരുപോലെ നേരിട്ടിട്ടുണ്ടെന്നും ഇതുവരെ വിശ്വസിച്ച ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്ന സംതൃപ്തിയുണ്ടെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സിദ്ധരാമയ്യ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെയും ഉയർന്നിരുന്നെങ്കിലും അന്ന് കുടുംബം അത് തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നത്.




