തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. മാർച്ച് 31ന് പാസ്പോർട്ട് കോടതിയിൽ തിരിച്ചുനൽകണം.
2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് പാസ്പോർട്ട് കോടതിയിൽ നൽകിയത്. 2016ൽ മസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി. നിള തിയേറ്ററിൽ സിദ്ദിഖ് അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് പരസ്പരം കണ്ടെതെന്നും ഇതിനുശേഷം സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നുമാണ് നടി പൊലീസിൽ മൊഴി നൽകിയത്. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.










