ന്യൂഡൽഹി: വോട്ടര്‍ പട്ടിക പരിഷ്ക്കരണ ജോലിയിലെ സമ്മര്‍ദ്ദത്തില്‍ മധ്യപ്രദേശിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ഗുജറാത്തില്‍ രണ്ട് പേര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശിലും സമാന സംഭവം നടന്നത്. വോട്ടര്‍ പട്ടിക പരിഷ്ക്കരണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിനോട് പ്രതികരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് കടുപ്പിച്ചു. അടുത്ത പതിനാലിന് ഡൽഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ചോരി റാലിയോട് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ സഹകരിച്ചേക്കില്ല.
മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് ബിഎല്‍ഒയായ അധ്യാപകന്‍ ജീവനൊടുക്കിയത്. ജോലിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മാറ്റി നിർത്തിയതിന് പിന്നാലെയാണ് പ്രൈമറി സ്കൂള്‍ അധ്യാപകനായ ഭുവന്‍ സിംഗ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഉറക്കവും, ആഹാരവുമില്ലാതെ പകലും രാത്രിയും ഒരു പോലെ ജോലി ചെയ്യുകയായിരുന്നുവെന്നും, സസ്പെന്‍ഷന്‍ കൂടി താങ്ങാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഗുജറാത്തിലെ കൊടിനാര്‍ ദേവ്ലി സ്വദേശിയായ അരവിന്ദ് വധേര്‍ എന്ന അധ്യാപകനും ഇന്നലെ രാത്രി ജീവനൊടുക്കിയിരുന്നു. എസ്ഐആര്‍ പരിഷ്ക്കരണ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞതായാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എസ്ഐആര്‍ പരിഷ്ക്കരണത്തിലെ ജോലി സമ്മര്‍ദ്ദമെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി 6 ബിഎല്‍ഒമാര്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.










