ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ‘ലുങ്കിവാല’ പരാമർശത്തെ തുടർന്നുള്ള രാഷ്ട്രീയ പോര് കടുക്കുന്നു. ബ്രിട്ടാസിനെതിരെ ബിജെപി എംപി സുഷ്മിത ദേവ് രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകിയതോടെ വിഷയം പുതിയ തലത്തിലേക്ക്. ബ്രിട്ടാസ് നൽകിയ അവകാശലംഘന നോട്ടീസിന് പിന്നാലെയാണ് സുഷ്മിത ദേവിന്റെ കൗണ്ടർ നോട്ടീസ്.
ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ മതപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് സുഷ്മിത ദേവിന്റെ ആരോപണം. ജോൺ ബ്രിട്ടാസ് പലപ്പോഴും പ്രസംഗങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സഭാ രേഖകൾ പരിശോധിക്കണമെന്നും അവർ നോട്ടീസിൽ ആവശ്യപ്പെട്ടു.
‘കേരള എംപി ലുങ്കിവാല’ എന്ന പരാമർശമാണ് സുഷ്മിത ദേവ് ബ്രിട്ടാസിനെതിരെ നടത്തിയത്. ഇതിന് പിന്നാലെ രാജ്യസഭാ അധ്യക്ഷന് നൽകിയ അവകാശലംഘന നോട്ടീസിൽ, ഇന്ത്യൻ ആയതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്നും കേരളത്തിന്റെ ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രധാരണം എന്നിവയിൽ അഭിമാനമുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
എന്നാൽ ഏതെങ്കിലും സംസ്ഥാനത്തിന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് താനോ മറ്റ് അംഗങ്ങളോ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് സുഷ്മിത ദേവ് മറുപടി നൽകി. ബ്രിട്ടാസിനെ നേരിൽക്കണ്ട് സംസാരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്കേറ്റമുണ്ടായി. എല്ലാ അംഗങ്ങളും തുല്യരാണെന്നും പ്രദേശത്തിന്റെ പേരിൽ വ്യത്യാസമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമോ വ്യക്തിവിരുദ്ധമോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതികളെ ബഹുമാനിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ പറഞ്ഞു. തങ്ങൾ ‘ലുങ്കി’ എന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി.




