മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യുഡിഎഫ് സാരഥി അഡ്വ: എപി സ്മിജിയുടെ റിക്കാർഡ് വിജയം. നിലവിലുള്ള ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിന് ഭൂരിപക്ഷമുണ്ടായിരുന്ന ചെറിയമുണ്ടം പഞ്ചായത്തിനെ വെട്ടിമാറ്റി സിപിഎമ്മിന് ഭൂരിപക്ഷമുള്ള ഒഴൂർ ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടുത്തിയതിനാൽ വിജയിക്കാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു സിപിഎം . എന്നാൽ അഡ്വ : സ്മിജിയെ സ്ഥാനാർത്ഥിയാക്കി പാണക്കാട് സ്വാദിഖലി തങ്ങൾ പ്രഖ്യപിച്ചതോടെ യു ഡി എഫ് പ്രവർത്തകർ ആവേശത്തിലായി.
ചിട്ടയായ പ്രചരണപ്രവർത്തനങ്ങൾ വാർഡ് തലം മുതൽ തുടങ്ങി. ഡിവിഷൻ തല കൺവെൻഷനിൽ മുസ്ലിലീഗ് ദേശീയ ജനറൽ സിക്രട്ടറി പി കെ കുഞ്ഞാലികുട്ടി പങ്കെടുക്കുകയും പഞ്ചായത്ത് തല നേതാക്കൻമാരെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എപി ഉണ്ണികൃഷ്ണൻ്റെ മകളാണ് മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന എപി സ്മിജി. ഡിവിഷനിലെ എല്ലാ വാർഡ് കളിലും സ്മിജി നേരിട്ടെത്തി വോട്ടർമാരെ കാണുകയും വിദ്യാലയങ്ങൾ, താനൂർ ഗവ: കോളേജ് വിവിധ സ്ഥാപനങ്ങൾ എന്നിവിട ങ്ങളിലും വോട്ടഭ്യർത്ഥിക്കുവാൻ എത്തിയത് പ്രവർത്തകർക്ക് ആവേശമായി.
എല്ലാ ദിവസവും കാലത്ത് “വാക്ക് വിത്ത് സ്മിജി” എന്ന പേരിൽ കൂട്ടനടത്തവും സംഘടിപ്പിച്ചിരുന്നു പുലർച്ചെയുള്ള പരിപാടിയായിട്ട് പോലും ഇതിലെ ജനപങ്കാളിത്തം സ്മിജിയുടെ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു.. താനാളൂർ , നിറമരുതൂർ പഞ്ചായത്തുകൾ പൂർണ്ണമായും ഒഴൂർ പഞ്ചായത്തിലെ എട്ട് വാർഡുകളും, പൊൻമുണ്ടം പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടെ അൻപത്തിരണ്ട് വാർഡുകളാണ് താനാളൂർ ഡിവിഷനിൽ ഉൾപ്പെടുന്നത്. വോട്ടെണ്ണിയപ്പോൾ എല്ലാവരെയും അൽഭുതപ്പെടുത്തി 6852 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സ്മിജി വിജയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് ഡിവിഷൻ തലത്തിൽ പ്രത്യേക യുഡിഎഫ് കമ്മറ്റിയും പ്രവർത്തിച്ചിരുന്നു.




