39-ാം വയസ്സിലും പഴയ വേഗതയും ചുറുചുറുക്കും പ്രകടനവും കൊണ്ട് ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ലയണൽ മെസി. കഠിന പരിശീലനത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും ചേർന്നാലേ ഇത്തരത്തിൽ ഫിറ്റ്നസ് നിലനിർത്താനാകൂ. സ്പാനിഷ് മാധ്യമമായ Mundo Deportivoയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ ഗിലിയാനോ പോസർ അഞ്ച് ഭക്ഷണങ്ങളെയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്. വെള്ളം, ഒലീവ് ഓയിൽ, മുഴുധാന്യങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് മെസ്സിയുടെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങൾ.
മെസ്സിയുടെ ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രിച്ചിരിക്കുന്നത് പഞ്ചസാരയാണ്. “പഞ്ചസാര പേശികളുടെ ഏറ്റവും വലിയ ശത്രുവാണ്” എന്നാണ് പോസറിന്റെ വിലയിരുത്തൽ. അതുപോലെ, മൈദ പോലുള്ള റിഫൈൻഡ് ഫ്ലോർ ഉപയോഗിച്ചുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കാൻ അദ്ദേഹം നിർദേശിക്കുന്നു. റെഡ് മീറ്റ് പൂർണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും വളരെ മിതമായ അളവിലാണ് മെസ്സി കഴിക്കുന്നത്. ദിവസം മുഴുവൻ വെള്ളം കുടിക്കുന്നതും മെസിയുടെ ദിനചര്യയുടെ ഭാഗമാണ്.
2014 ഫിഫ ലോകകപ്പിന് ശേഷമാണ് മെസ്സിയുടെ ഭക്ഷണരീതിയിൽ നിർണായക മാറ്റമുണ്ടായത്. അന്നുമുതൽ പ്രോസസ്ഡ് ഫുഡുകൾ ഒഴിവാക്കി വിറ്റാമിനുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഒലീവ് ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണത്തിലേക്കാണ് അദ്ദേഹം മാറിയത്. കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ടെങ്കിലും മെസ്സി തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണമായി ഉപേക്ഷിച്ചിട്ടില്ല. പാസ്ത, മിലാനേസ, റോസ്റ്റ് വിഭവങ്ങൾ എന്നിവയും ചോക്ലേറ്റ്, ഐസ്ക്രീം, ഡുൾസെ ഡി ലെച്ചെ, പിസ എന്നിവയും ഇടയ്ക്കൊക്കെ കഴിക്കാറുണ്ട്.
അർജന്റീനയുടെ പരമ്പരാഗത പാനീയമായ യെർബ മാട്ടെ മെസ്സിയുടെ സ്ഥിരം പാനീയമാണ്. പഞ്ചസാര ചേർക്കാതെ കയ്പ്പോടെയാണ് താൻ അത് കുടിക്കാറുള്ളതെന്നും താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.




