ടെഹ്‌റാൻ: അമേരിക്ക ഇറാനിൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ഇറാനിലെ വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 30 സാധാരണക്കാരും ഏഴ് ഇറാൻ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സൈനിക കേന്ദ്രങ്ങൾക്കും ചില സിവിലിയൻ മേഖലകൾക്കും നേരെയായിരുന്നു ആക്രമണമെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
ഇറാൻഷെഹറിലെ ബാംപൂർ ഗാരിസണിൽ 13 മിസൈലുകൾ പതിച്ചതായും ആക്രമണത്തിൽ ഇറാന്റെ 388-ാം ബ്രിഗേഡിലെ ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈനിക താമസസ്ഥലങ്ങളും ഗസ്റ്റ് ഹൗസും ആക്രമണത്തിൽ ലക്ഷ്യമിട്ടതായും അധികൃതർ വ്യക്തമാക്കി.
ആക്രമണങ്ങളിൽ 260-ലധികം പേർക്ക് പരിക്കേറ്റതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ ഭൂരിഭാഗം പേരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും മന്ത്രാലയം അറിയിച്ചു. തുറമുഖ നഗരമായ ബുഷെഹ്റിൽ നാല് സ്ഥലങ്ങളിൽ ആക്രമണം നടന്നെങ്കിലും ആളപായമില്ല. ചബഹാർ മാരിടൈം ട്രാഫിക് കൺട്രോൾ സെന്ററിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
തുടർ ആക്രമണസാധ്യത കണക്കിലെടുത്ത് സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നടപടിയെ “ഭീരുത്വപരമായ ആക്രമണം” എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, ഉചിതമായ സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് സർക്കാർ വക്താവ് ഫാത്തിമ മൊഹാജിറാനി വ്യക്തമാക്കി.


