മുംബൈ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഗോരേഗാവ് ആരേ കോളനിയിൽ അശോക് ഭൂസാരെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.
പ്രതിയായ ഭീംരാജ് ഓംപ്രകാശ് ശർമ്മ, ഭാര്യ, കൊല്ലപ്പെട്ട ഭൂസാരെ എന്നിവർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. മദ്യപാനത്തിനിടെ ഭാര്യയെ ഇനി കാണരുതെന്ന് ശർമ്മ ഭൂസാരെയെ മുന്നറിയിപ്പ് നൽകിയതായി പൊലീസ് പറയുന്നു. പിന്നാലെ ഭാര്യയുടെ സാന്നിധ്യത്തിൽ വെച്ചുതന്നെ ഭൂസാരെയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന് ശേഷം സമീപ വനമേഖലയിലേക്ക് രക്ഷപ്പെട്ട ശർമ്മയെ മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ഭൂസാരെ മുൻപും ശർമ്മയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നുവെന്നും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ബന്ധം തുടരുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ആരേ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.






