ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാർ ഇതുസംബന്ധിച്ച് ആലോചിക്കുന്നതായാണ് വിവരം.
നിലവിൽ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (TASMAC) വഴിയാണ് സംസ്ഥാനത്തെ മദ്യവിൽപ്പന നടക്കുന്നത്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള മദ്യവിൽപ്പനശാലകൾ സ്വകാര്യ മേഖലയ്ക്ക് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2003ലാണ് എഐഎഡിഎംകെ സർക്കാർ ടാസ്മാകിനെ സർക്കാർ നിയന്ത്രണത്തിലാക്കിയത്. നിലവിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ് ടാസ്മാക് പ്രവർത്തിക്കുന്നത്. മദ്യവിൽപ്പന സ്വകാര്യവത്കരിച്ചാൽ 23 വർഷമായി തുടരുന്ന സർക്കാർ നിയന്ത്രണത്തിന് മാറ്റമുണ്ടാകും.
അതേസമയം, വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമനിർമാണ നടപടികൾ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മദ്യവിൽപ്പന സ്വകാര്യവത്കരിക്കുന്നത് മദ്യ ഉപഭോഗം വർധിപ്പിക്കുമെന്നും മദ്യനിരോധന ലക്ഷ്യത്തെ ബാധിക്കുമെന്നും പട്ടാളി മക്കൾ കക്ഷി (പിഎംകെ) അധ്യക്ഷൻ അൻപുമണി രാംദാസ് വിമർശിച്ചു.
തമിഴ്നാട്ടിൽ നിലവിൽ 4048 ടാസ്മാക് ഔട്ട്ലെറ്റുകളാണുള്ളത്. ഇതിൽ ഏകദേശം 2500 ഔട്ട്ലെറ്റുകൾ നഗരപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവ സ്വകാര്യ മേഖലയ്ക്ക് നൽകാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


