കോഴിക്കോട് : ഗൾഫ് യുദ്ധം കേരളത്തിലെ റോഡ് നിർമാണത്തെയും ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കുറഞ്ഞതോടെ, ടാറിനു വൻ തോതിൽ വില വർധിക്കുകയും കൂടാതെ ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ടാർ വിതരണം നിർത്തേണ്ടി വരുന്ന സ്ഥിതിയുമുണ്ട് . ബാരലിന് 8500 രൂപയായിരുന്ന ടാർ വില, ചൊവ്വാഴ്ച ആയപ്പോൾ 10,500 രൂപയും ഇപ്പോൾ 11,000 രൂപയുമായാണ് ഉയർന്നത്. പിവിസി പൈപ്പുകളുടെ വിലയിലും വർധനയുണ്ടായതായി കരാറുകാർ പറയുന്നു.
ദേശീയപാതയുടെയും മാനാഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് 4 വരി പതയുടെയും അടക്കം കോഴിക്കോട് ജില്ലയിൽ ഒട്ടേറെ റോഡ് നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന സമയത്ത് ടാർ ലഭ്യതയിലുണ്ടാകുന്ന കുറവ് കനത്ത തിരിച്ചടിയാണ് നൽകുന്നത് . പലസ്ഥലങ്ങളിലും നിർമാണം മന്ദഗതിയിലായതായി. ടാറിന്റെയും പൈപ്പുകളുടെയും വില വർധനവ് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി പി.നാഗരത്നൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഫെഡറേഷൻ മരാമത്തു വകുപ്പു മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്കു മടങ്ങിയതും റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഗവ. കരാറുകാരുടെ റജിസ്ട്രേഷൻ ഫീസ് വർധന പിൻവലിക്കണമെന്നും ഫെഡറേഷൻ ആവശ്യപെട്ടിട്ടുണ്ട്. സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വലിയ വർധനയാണ്. ട്രഷറിയിൽ നിന്നു പണം ലഭിക്കാൻ കാലതാമസമെടുക്കാറുണ്ട് .മാത്രമല്ല 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്നു പാസ്സാക്കുന്നുമില്ല . അതുകൊണ്ടു തന്നെ 19 മാസത്തെ കുടിശ്ശികയുമുണ്ട് .






