കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ ക്ഷാമം മൂലം കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി. ഒരാഴ്ചയായി കവർ പേപ്പർ ലഭ്യമല്ലാത്തതിനാൽ നിലവിൽ പുറംചട്ട ഇല്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത ദിവസങ്ങളിൽ അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്.
ഉൾപേജുകളും പുറംചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ ചേർത്ത് പുസ്തകരൂപത്തിലാക്കുന്നതാണ് സംവിധാനം. എന്നാൽ കവർ പേപ്പർ ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതിനിടെ അച്ചടിച്ച ഉൾപേജുകൾ പ്ലാന്റിനകത്ത് കൂമ്പാരമായി കിടക്കുകയാണ്. ഇവ നീക്കാനാകാതെ വന്നാൽ പ്രസ്സിൽ പ്രവർത്തനം തുടരാൻ ഇടം പോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കവർ പേപ്പർ സർക്കാർ നൽകേണ്ടതാണ്. മുമ്പ് കെബിപിഎസ് തന്നെ പേപ്പർ വാങ്ങി അച്ചടി നടത്തി, തുടർന്ന് ബിൽ തുക സർക്കാർ നൽകുന്നതായിരുന്നു പതിവ്. എന്നാൽ കുടിശ്ശിക തുക ഏകദേശം 300 കോടി രൂപയായി കെട്ടിക്കിടക്കുന്നതിനെ തുടർന്ന് കെബിപിഎസ് പേപ്പർ വാങ്ങൽ നിർത്തി. ഇതോടെ സർക്കാർ നേരിട്ട് പേപ്പർ വിതരണം ചെയ്യുന്ന പുതിയ സംവിധാനം ആരംഭിച്ചു.
പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് കവർ പേപ്പർ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാകുന്നത്. മൂന്നര കോടിയിലധികം പാഠപുസ്തകങ്ങളാണ് ഇവിടെ അച്ചടിക്കുന്നത്. ഇതിൽ ഏകദേശം 64 ശതമാനം പുസ്തകങ്ങളുടെ അച്ചടി ഇതിനകം പൂർത്തിയായിട്ടുണ്ട്.




