തലശേരി: കണ്ടിക്കലിലെ പ്ലാസ്റ്റിക് പുനരുപയോഗ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 2.81 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച അഗ്നിബാധ, മൂന്ന് ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ തിങ്കളാഴ്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്.
ടി.കെ. റഫീഖ്, റഹീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽ റഫ ട്രേഡേഴ്സ്, സിറ്റി പ്ലാസ്റ്റിക്സ് എന്നിവയ്ക്ക് ഒന്നരക്കോടി രൂപയുടെയും, സമീപത്തെ ആർ.ആർ സ്റ്റീൽ കമ്പനിക്ക് 1.25 കോടിയുടെയും, റാങ്ക് ഓട്ടോമൊബൈൽസിന് 6 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വെൽഡിംഗ് ജോലി നടന്നിരുന്നതായും സൂചനയുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ലോങ്ങ് റേഞ്ചർ ഫയർ എഞ്ചിൻ ഉൾപ്പെടെ 14 യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ ദൗത്യത്തിൽ പങ്കെടുത്തു. ഊരാളുങ്കൽ സൊസൈറ്റിയുടെ ഹിറ്റാച്ചി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കിയാണ് പുക നിയന്ത്രിച്ചത്.തീയും പുകയും പൂർണ്ണമായും ശമിച്ചതോടെ കണ്ടിക്കൽ വഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. അഗ്നിരക്ഷാ സേനയ്ക്കൊപ്പം ഡി.വൈ.എഫ്.ഐ, വ്യാപാരി വ്യവസായി സമിതി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. തലശേരി പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




