ഖത്തറിൽ നാലു വർഷം മുമ്പ് കിരീടം ഉയർത്തിയ അതേ ആത്മവിശ്വാസത്തോടെ വീണ്ടും ലോകകപ്പിനിറങ്ങുകയാണ് അർജന്റീന. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലാണ് ടീം ഇക്കുറിയും കിരീടലക്ഷ്യം വെച്ച് മത്സരത്തിനിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം വലിയ മാറ്റങ്ങളില്ലാതെ ടീമിനെ നിലനിർത്തിയിരിക്കുന്നത് കോച്ച് ലയണൽ സ്കലോണിയാണ്. യുവതാരങ്ങളും പരിചയസമ്പന്നരും ചേർന്ന ശക്തമായ സംഘത്തെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്.
മുന്നേറ്റനിരയിൽ ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ്, തിയാഗോ അൽമാഡ, നിക്കോ പാസ് എന്നിവരുണ്ട്. പൗലോ ഡിബാല ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മധ്യനിരയിൽ എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മാക് അലിസ്റ്റർ തുടങ്ങിയവർ പ്രധാന ചുമതല വഹിക്കും.
പ്രതിരോധത്തിൽ ക്രിസ്റ്റിയൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി എന്നിവരും ഗോൾവലയിൽ എമിലിയാനോ മാർട്ടിനസും ടീമിന്റെ കരുത്താണ്.
ഗ്രൂപ്പ് ജെയിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് എതിരാളികൾ. ജൂൺ 17ന് അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. തുടര്‍ന്ന് ഓസ്ട്രിയ, ജോർദാൻ ടീമുകളുമായും ഗ്രൂപ്പ് മത്സരങ്ങൾ നടക്കും.






