പാലക്കാട്: പുതുതലമുറ സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന സമയം കുറച്ച് കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കളിസ്ഥലത്തിന്റെയും നീന്തൽക്കുളത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ അമിത ഉപയോഗം യുവജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. ശാരീരികക്ഷമതയും മാനസിക ഉന്മേഷവും നിലനിർത്താൻ കായിക വിനോദങ്ങൾ അനിവാര്യമാണെന്നും, ഇതിന് രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്സുകൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബിരുദം നേടുന്നതിൽ മാത്രം ഒതുങ്ങാതെ തൊഴിൽ നൈപുണ്യത്തിന് മുൻഗണന നൽകുന്ന വിദ്യാഭ്യാസ രീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ. ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു. ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ചാണ് കോളേജ് ഗ്രൗണ്ടിന്റെയും നീന്തൽക്കുളത്തിന്റെയും സമഗ്ര നവീകരണം നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധന്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. തങ്കവേലു, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിനു, വാർഡ് മെമ്പർ ബി. മണികണ്ഠൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ടി. കവിത, കൊഴിഞ്ഞാമ്പാറ അത്ലറ്റിക് ക്ലബ് രക്ഷാധികാരി എൻ.കെ. മണികുമാർ, കായിക വിഭാഗം മേധാവി എം. സജീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






