പത്തുവർഷമായി കേരളം ഭരിക്കുന്ന സർക്കാരിനെ മാറ്റേണ്ട സമയമാണെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ് അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും, അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അനിൽ തോമസ് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം സിനിമാ മേഖലയ്ക്ക് ദുരന്തകാലമായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നികുതി ചുമത്തലുകൾ കൂടുകയും, ഇരട്ട നികുതി ഭാരം തുടരുകയും ചെയ്യുന്നതായി ആരോപിച്ചു. സിനിമാ മന്ത്രി വ്യവസായത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും, മുഖ്യമന്ത്രിയും മേഖലയിലെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി നടപ്പിലാക്കിയ ശേഷം വിനോദനികുതി ഒഴിവാക്കിയെങ്കിലും, പിന്നീട് അത് തിരിച്ചുകൊണ്ടുവന്നതിലൂടെ സിനിമാ മേഖലയ്ക്ക് അധികഭാരം സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി കുടിശ്ശികയ്ക്ക് ഉയർന്ന പലിശ ഈടാക്കുന്നതടക്കമുള്ള നടപടികൾ വ്യവസായത്തെ കൂടുതൽ ബാധിച്ചുവെന്നും ആരോപിച്ചു.
സിനിമാ വ്യവസായത്തിന് അർഹമായ അംഗീകാരം ലഭിക്കാത്തതും, ആവശ്യമായ പിന്തുണ ലഭിക്കാത്തതും വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കേൾക്കാനും കാര്യങ്ങൾ നടപ്പാക്കാനും കഴിയുന്ന പുതിയ ഭരണകൂടം വരേണ്ടതുണ്ടെന്നും, വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ അതിന് വിധി പറയും എന്ന പ്രതീക്ഷയും അദ്ദേഹം രേഖപ്പെടുത്തി.
“തുടർദുരന്തം അവസാനിക്കണം” എന്ന വാക്കുകളോടെ ആരംഭിക്കുന്ന കുറിപ്പ്, നിലവിലെ ഭരണകൂടം പടിയിറങ്ങണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.




