തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യഥാർത്ഥ ഫലത്തോട് ചിലപ്പോൾ അടുത്തുവരാറുണ്ടെങ്കിലും എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത്തവണ എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. യുഡിഎഫിന് അനുകൂലമായി വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സിപിഎം നേതാക്കൾ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, പുറത്തുവന്ന ചില സർവേകൾ തുടർഭരണത്തിന് അനുകൂല സൂചനകളാണെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്താൻ യോഗ്യനാണെന്ന വിലയിരുത്തലും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു. എക്സിറ്റ് പോളുകൾ യുഡിഎഫിന് നേരിയ ഭൂരിപക്ഷം പ്രവചിച്ചാലും ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് ഇടത് നേതാക്കളുടെ നിലപാട്.
അറുപത് സീറ്റുകളിൽ ഉറച്ച വിജയവും, മുപ്പതോളം സീറ്റുകളിൽ കടുത്ത മത്സരവും കണക്കിലെടുത്താൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ ആത്മവിശ്വാസവും ഇടത് ക്യാമ്പിന് ആശ്വാസമാകുന്നുണ്ട്. എന്നാൽ ഒരു എക്സിറ്റ് പോളും വ്യക്തമായി തുടർഭരണം പ്രവചിക്കാത്തത് ചില ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്.






