തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയും കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തമ്പി കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി മറ്റ് പ്രതികളുമായി ചേർന്ന് തൊഴിൽ തട്ടിപ്പ് നടത്തിയതിനു തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി.
ശശികുമാരൻ തമ്പി ചെയ്തത് നിയമപരമായി ചെയ്യേണ്ട കാര്യങ്ങളാണെന്നും തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ വിചാരണ ഘട്ടത്തിൽ പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി. കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 419,420 എന്നീ വകുപ്പുകളായ വഞ്ചന, വിശ്വാസ ലംഘനം, തെറ്റായ തെളിവുകൾ ഉപയോഗിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 83 സാക്ഷികൾ, 128 തൊണ്ടി സാധനങ്ങൾ, 35 രേഖകൾ എന്നിവയുമുണ്ട് . പ്രോസിക്യൂഷനു വേണ്ടി സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്യംമ്പള്ളി മനു ഹാജരായി. ദിവ്യ ജോതി, കമല, പ്രേം കുമാർ, രാജേഷ് കുമാർ, അനിൽകുമാർ, ശ്യാംലാൽ, ശശി കുമാരൻ തമ്പി എന്നിവരാണ് കേസിലെ പ്രതികൾ.


