വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്” എന്ന് വിമർശിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടു.
വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE AMERICA ACT) നടപ്പാക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. മെയിൽ-ഇൻ ബാലറ്റുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വോട്ടർ ഐഡി നിർബന്ധമാക്കുകയും ചെയ്യുന്ന ഈ നിയമം ഡെമോക്രാറ്റുകളുടെ എതിർപ്പിനെ തുടർന്ന് നിലവിൽ സെനറ്റിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
നിയമം പാസാക്കാൻ ആവശ്യമെങ്കിൽ സെനറ്റിലെ ഫിലിബസ്റ്റർ രീതി അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കർശന വോട്ടർ ഐഡന്റിഫിക്കേഷൻ, പൗരത്വ സ്ഥിരീകരണം, മെയിൽ ബാലറ്റുകളിൽ നിയന്ത്രണം എന്നിവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വോട്ടർ ഐഡി, പൗരത്വ തെളിവ് എന്നിവ നിർബന്ധമാക്കണമെന്നും രോഗം, വൈകല്യം, സൈനിക സേവനം, യാത്ര എന്നിവ ഒഴികെ മെയിൽ വോട്ടിംഗ് പാടില്ലെന്നും ആവശ്യപ്പെട്ടു.
മുമ്പ് വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. എന്നാൽ അത് ഭരണഘടനാവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധരും വോട്ടവകാശ പ്രവർത്തകരും വിമർശിച്ചു. ഈ വിഷയത്തിൽ നിരവധി നിയമപരമായ വെല്ലുവിളികളും കോടതിവിധികളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ നീക്കം.






