പാരിസ്: ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. വടക്കൻ ഫ്രാൻസിലെ തീരത്തോട് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ബൊലോൺ-സർ-മെർ തുറമുഖത്തിന് സമീപമുള്ള ഹാർഡെലോട്ട് ബീച്ചിൽ നിന്ന് 82 പേരുമായി ബോട്ട് രാത്രിയോടെ പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പാസ്-ഡി-കാലൈസ് പ്രിഫെക്ചർ അധികൃതർ വ്യക്തമാക്കി.
ഫ്രഞ്ച് മാരിടൈം ജെൻഡർമേരി 17 പേരെ രക്ഷപ്പെടുത്തി ബൊലോൺ-സർ-മെറിലേക്ക് എത്തിച്ചു. തുടർന്ന് ബോട്ടിൽ ഉണ്ടായിരുന്ന മറ്റു 65 പേർ കരയിലേക്ക് അടിഞ്ഞെത്തി. രണ്ട് യുവതികളെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ഏകദേശം 20 വയസ്സ് പ്രായമുള്ളവരും സുഡാനിൽ നിന്നുള്ളവരാണെന്നും സംശയിക്കുന്നു. പരിക്കേറ്റവരിൽ ചിലർക്ക് ബോട്ടിന്റെ അടിഭാഗത്തുണ്ടായിരുന്ന ഇന്ധനത്തിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റിട്ടുണ്ട്.
യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ മാസം സമാന സംഭവത്തിൽ നാല് പേർ മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയും കാലായിസിന് സമീപം നടന്ന അപകടത്തിൽ രണ്ട് പേർ മരിച്ചു.
ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെയും ഫ്രാൻസും ചേർന്ന് പുതിയ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വടക്കൻ ഫ്രാൻസിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 6,000ത്തിലധികം കുടിയേറ്റക്കാർ ചാനൽ കടന്ന് യുകെയിലെത്തിയതായും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.




