കണ്ണൂർ: മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ ഇവരെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം നടന്നത്. ഉത്സവസമാപന ദിവസത്തിൽ, മാതമംഗലം പറവൂർ സ്വദേശിനിയായ പി.വി. രോഹിണി (76) കൊറന്തിയമ്മ തെയ്യം കാണാനായി വരിയിൽ നിൽക്കുന്നതിനിടെ നാല് സ്ത്രീകൾ ചേർന്ന് കഴുത്തിലെ അഞ്ചരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. പിന്നാലെ രോഹിണി നിലവിളിച്ച് മോഷ്ടാക്കളെ പിന്തുടർന്നു.
നാട്ടുകാർ ഇടപെട്ട് സംഘത്തിലെ രണ്ടുപേരെ പിടികൂടി. മറ്റെ രണ്ടുപേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പൊലീസ് പിടികൂടിയവരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടൻ തന്നെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിടിയിലായ സ്ത്രീകളിൽ നിന്ന് മാല കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടവരുടെ കൈവശമാകാമെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ അന്വേഷണം തുടരുകയാണ്.




