നിലമ്പൂർ മണ്ഡലത്തിൽ അതി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികളും പാർട്ടികളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വൻ പട തന്നെ എം സ്വരാജിന് വേണ്ടി രംഗത്തുണ്ട്. മന്ത്രിസഭ പൂർണ്ണമായും നിലമ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യുഡിഎഫിനെ എടുത്താലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നേതാക്കൾ എല്ലാവരും നിലമ്പൂർ മണ്ഡലത്തിൽ തന്നെയുണ്ട്. കടുത്ത പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പറയുവാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം നിൽക്കെ പുറത്തുവന്നിരിക്കുന്ന ഒരു സർവ്വേ ഫലം ആണ് മണ്ഡലത്തിലെ സജീവ ചർച്ചാവിഷയം. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സർവ്വേ ഏജൻസിയായ ലോക്പോളാണ് നിലമ്പൂരിലെ സാധ്യതകൾ പ്രവചിച്ചിരിക്കുന്നത്. സർവ്വേ പ്രകാരം 48% ജനങ്ങളുടെ പിന്തുണയുമായി യുഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് കാണുന്നത്. തൊട്ടുപിന്നിൽ ഇടതു സ്ഥാനാർത്ഥി എം സ്വരാജ് 37 % വോട്ടുകൾ തേടി രണ്ടാമത് എത്തുമെന്നും പറയുന്നു.
സർവ്വേയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുന്നതായി പറയുന്നത് ബിജെപി സ്ഥാനാർഥിയെയാണ്. പ്രധാന മുന്നണികളെ വെല്ലുവിളിച്ചുകൊണ്ട് മത്സരത്തിന് ഇറങ്ങുന്ന പി വി അൻവർ നാലാം സ്ഥാനത്തേക്ക് എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. മറ്റുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും കൂടി 6% വോട്ട് കിട്ടുമെന്നാണ് സർവ്വേയിൽ ഉള്ളത്. സർവേയിൽ മറ്റുചില കണ്ടെത്തലുകൾ കൂടി ഏജൻസി നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരായ ജനവിരുദ്ധ വികാരങ്ങൾ തെരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്ന് ലോക്പോൾ ചൂണ്ടിക്കാട്ടുന്നു.
പി വി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകളാണെന്നും ഏജൻസി കണ്ടെത്തുന്നു. യുഡിഎഫിന് ലഭിക്കുന്ന വോട്ടുകളിൽ വിള്ളൽ വീഴ്ത്തുവാൻ അൻവറിന് കഴിയില്ല എന്ന നിരീക്ഷണമാണ് ഏജൻസി നടത്തിയിട്ടുള്ളത്. ദേശീയപാത തകർന്ന വിഷയങ്ങളും, വന്യജീവി അതിക്രമങ്ങളും പരമ്പരാഗത ഇടത് വോട്ടുകളിൽ പോലും വിള്ളൽ വീഴ്ത്തുമെന്ന നിരീക്ഷണവും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഏതായാലും ഇത്തരം ഒരു സർവ്വേ ഈ ഘട്ടത്തിൽ പുറത്തുവന്നത് കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകർന്നിരിക്കുകയാണ്. യുഡിഎഫും എൽഡിഎഫും തമ്മിൽ 11% വോട്ടിന്റെ വ്യത്യാസമാണ് സർവേയിൽ കാണിക്കുന്നത്. ഇതൊരു ചെറിയ വോട്ട് വ്യത്യാസമല്ല. എൽഡിഎഫിന്മേൽ യുഡിഎഫിന്റെ ആധികാരിക വിജയമാകും നിലമ്പൂരിൽ നടക്കുക എന്നതാണ് ഈ സർവേയിലൂടെ വ്യക്തമാകുന്നത്.
വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഓരോ പ്രസ്താവനയും പോരിന് മൂര്‍ച്ച കൂട്ടുന്നതിനിടെയാണ് പ്രീ പോള്‍ ഫലം പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ എം സ്വരാജ്, ബിജെപിക്ക് വേണ്ടി മോഹന്‍ ജോര്‍ജ് എന്നിവരാണ് ജനവിധി തേടുന്നത്. കൂടാതെ സ്വതന്ത്രനായി മുന്‍ എംഎല്‍എ പിവി അന്‍വര്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍. എം സ്വരാജിനെ മണ്ഡലത്തിലുള്ളവര്‍ പൂര്‍ണ മനസാല്‍ സ്വീകരിക്കില്ല എന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. മറുകണ്ടം ചാടിയ വ്യക്തി എന്ന നിലയില്‍ അന്‍വറും തഴയപ്പെടും.സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ക്ക് ഇളക്കം തട്ടില്ലെന്നും അതുകൊണ്ടുതന്നെ ത്രികോണ മല്‍സരത്തിലേക്ക് മണ്ഡലം കടക്കില്ലെന്നുമാണ് സര്‍വ്വെയുടെ വിലയിരുത്തല്‍.
അതേസമയം, പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ അഭിപ്രായ സര്‍വ്വെയും ലോക്‌പോള്‍ പുറത്തുവിട്ടു. ഇവിടെയും കോണ്‍ഗ്രസിന് ജയം പ്രവചിക്കുന്നു. ലുധിയാന വെസ്റ്റില്‍ 40 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ജയിക്കും. എഎപിക്ക് 33 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 15 ശതമാനവും. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ട് നേടി ജയിക്കും. ബിജെപിക്ക് 32 ശതമാനം വോട്ടാണ് കിട്ടുക. ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ ബിജെപി 47 ശതമാനം വോട്ട് നേടി ജയിക്കും. എന്നാല്‍ ഗുജറാത്തിലെ വിസവദാര്‍ മണ്ഡലത്തില്‍ എഎപി ജയിക്കുമെന്നാണ് സര്‍വ്വെ ഫലം. നിലമ്പൂരിലെ സർവ്വേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പരമാവധി പ്രചരിപ്പിക്കുകയാണ് യുഡിഎഫ് സൈബർ സംവിധാനങ്ങൾ. എന്നാൽ ഇത്തരം സർവ്വേകളിൽ കാര്യമില്ലെന്നും അന്തിമവിജയം തങ്ങൾക്ക് ആയിരിക്കുമെന്നുമാണ് ഇടതു പ്രൊഫൈലുകൾ തിരിച്ചടിക്കുന്നത്.




