നിലമ്പൂർ മണ്ഡലത്തിൽ അതി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികളും പാർട്ടികളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വൻ പട തന്നെ എം സ്വരാജിന് വേണ്ടി രംഗത്തുണ്ട്. മന്ത്രിസഭ പൂർണ്ണമായും നിലമ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യുഡിഎഫിനെ എടുത്താലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നേതാക്കൾ എല്ലാവരും നിലമ്പൂർ മണ്ഡലത്തിൽ തന്നെയുണ്ട്. കടുത്ത പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പറയുവാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം നിൽക്കെ പുറത്തുവന്നിരിക്കുന്ന ഒരു സർവ്വേ ഫലം ആണ് മണ്ഡലത്തിലെ സജീവ ചർച്ചാവിഷയം. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സർവ്വേ ഏജൻസിയായ ലോക്പോളാണ് നിലമ്പൂരിലെ സാധ്യതകൾ പ്രവചിച്ചിരിക്കുന്നത്. സർവ്വേ പ്രകാരം 48% ജനങ്ങളുടെ പിന്തുണയുമായി യുഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് കാണുന്നത്. തൊട്ടുപിന്നിൽ ഇടതു സ്ഥാനാർത്ഥി എം സ്വരാജ് 37 % വോട്ടുകൾ തേടി രണ്ടാമത് എത്തുമെന്നും പറയുന്നു.
സർവ്വേയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുന്നതായി പറയുന്നത് ബിജെപി സ്ഥാനാർഥിയെയാണ്. പ്രധാന മുന്നണികളെ വെല്ലുവിളിച്ചുകൊണ്ട് മത്സരത്തിന് ഇറങ്ങുന്ന പി വി അൻവർ നാലാം സ്ഥാനത്തേക്ക് എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. മറ്റുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും കൂടി 6% വോട്ട് കിട്ടുമെന്നാണ് സർവ്വേയിൽ ഉള്ളത്. സർവേയിൽ മറ്റുചില കണ്ടെത്തലുകൾ കൂടി ഏജൻസി നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരായ ജനവിരുദ്ധ വികാരങ്ങൾ തെരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്ന് ലോക്പോൾ ചൂണ്ടിക്കാട്ടുന്നു.




