തിരുവനന്തപുരം: ശബരിമല സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ നേരിട്ട് ബന്ധമില്ലെന്നും, പോറ്റി ഒരിക്കൽപോലും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞു.
സ്വർണപാളിയും ശിൽപങ്ങളും നൽകപ്പെട്ട സമയത്ത് താൻ ദേവസ്വം ബോർഡ് കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ലെന്ന് വ്യക്തമാക്കിയ വാസു, വാതിൽ മാറ്റാനുള്ള തീരുമാനവും താനല്ല എടുത്തത് എന്നും വ്യക്തമാക്കി. “ചെമ്പ് പാളി സംബന്ധിച്ച വിശദീകരണം നൽകേണ്ടത് താനല്ല. അതൊക്കെ എന്റെ അധികാരകാലത്തെല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണവും ചെമ്പുമാക്കി കൃത്രിമം നടന്നിട്ടുണ്ടോ എന്നത് അന്വേഷണത്തിലൂടെ മാത്രം അറിയാൻ കഴിയുമെന്നും, താൻ അധികാരത്തിൽ സമയത്താണ് പാളികൾ കൊണ്ടുപോയതെന്നും വാസു പറഞ്ഞു. തൂക്കത്തിൽ വന്ന കുറവ് സംബന്ധിച്ച ആരോപണങ്ങൾ തന്‍റെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നിട്ടില്ലെന്നും അതുകൊണ്ടാണ് അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായില്ലതെന്നും അദ്ദേഹം വിശദീകരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്ക് ലഭിച്ചതായും, അത് താൻ തിരുവാഭരണം കമ്മീഷണർക്ക് കൈമാറിയതായും വാസു സ്ഥിരീകരിച്ചു. “ഇമെയിൽ കൈമാറിയത് ഒരു സ്വാഭാവിക നടപടിയായിരുന്നു. തുടർന്ന് തിരുവാഭരണം കമ്മീഷണർ യാതൊരുവിധ നടപടിയും എടുത്തില്ല. എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല. അന്വേഷണം നടത്തേണ്ടത് കമ്മീഷണറുടെ ഉത്തരവാദിത്വമാണ്,” എന്നും വാസു വ്യക്തമാക്കി.




