ഗുജറാത്ത്: ഗുജറാത്തിലെ പത്താൻ ജില്ലയിൽ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 35 വയസുകാരിയായ വിധവയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തിൽ അയൽവാസിയായ ബാബുഭായ് റാവലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പ് ബാബുഭായ് റാവലിൽ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്ന പിങ്കിബെൻ പട്‌നിയോട് പ്രതി പലിശയുൾപ്പെടെ പണം തിരിച്ചുനൽകാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
പ്രശ്നം ഒത്തുതീർക്കാമെന്ന് പറഞ്ഞ് സമീപവാസിയായ ജിതുഭായ് പഞ്ചാലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പണം ഉടൻ നൽകണമെന്ന് ബാബുഭായ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സാവകാശം വേണമെന്ന് പിങ്കിബെൻ ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല. തുടർന്ന് ചായ കൊണ്ടുവരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഇയാൾ പെട്രോളുമായി തിരിച്ചെത്തി പിങ്കിബെന്നിന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനിടെ പ്രതിക്കും പൊള്ളലേറ്റു.
ഗുരുതരമായി പൊള്ളലേറ്റ പിങ്കിബെന്നിനെ ആദ്യം ധാർപൂർ സിവിൽ ആശുപത്രിയിലും പിന്നീട് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഏഴ് വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട പിങ്കിബെൻ രണ്ട് മക്കളെ ഒറ്റയ്ക്കാണ് വളർത്തിയിരുന്നത്.
ജൂലൈ 12ന് ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാകുന്നതിന് മുമ്പ് മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബാബുഭായ് റാവലാണ് പ്രധാന പ്രതിയെങ്കിലും സംഭവം നടന്ന വീട്ടുടമയായ ജിതുഭായ് പഞ്ചാലിന്റെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.




